ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഹർജി 29ന് പരിഗണിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി നേരത്തെ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിന് ബാധിക്കും എന്നും കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചെങ്കിലും കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല.
നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെതിരെ കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാൾ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കെജ്രിവാളിനെതിരെ ഗൂഢാലോചന തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റും റിമാൻഡും എല്ലാം നിയമപരമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനല്ല നിയമത്തിനാണ് കോടതി പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ കോടതി കെജ്രിവാളിന് മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നൽകാനാവില്ല എന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക