പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുറ്റസമ്മതം നടത്തി ബാബ രാംദേവ്. തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബ രാംദേവ് സുപ്രീംകോടതിയിൽ പറഞ്ഞു. കോടതിയിൽ കള്ളം പറയരുതെന്നും കോടതിയിൽ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാൻ അത്ര നിഷ്കളങ്കനാണ് താങ്കൾ എന്ന് കരുതുന്നില്ലെന്നും പറഞ്ഞ കോടതി നിയമത്തിനു മുന്നിൽ എല്ലാവരും ഒന്നാണെന്നും പ്രതികരിച്ചു.
ഏപ്രിൽ 23ന് കേസ് വീണ്ടും പരിഗണിക്കും. പതഞ്ജലി സ്ഥാപകരെ കഴിഞ്ഞയാഴ്ച കേസിന്റെ വാദത്തിനിടെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാംദേവിന്റെയും ബാലകൃഷ്ണയുടെയും രണ്ട് സെറ്റ് മാപ്പപേക്ഷകൾ തള്ളിയ കോടതി ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ പ്രവർത്തിക്കാത്തതിന് ഉത്തരാഖണ്ഡ് സർക്കാറിനെയും കേന്ദ്രസർക്കാറിനെയും വിമർശിക്കുകയും ചെയ്തിരുന്നു.
പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ പതഞ്ജലി പരസ്യം നൽകിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നുവെന്നും ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇവരാരും പ്രതികരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ നടപടികളുമായി സുപ്രീംകോടതി മുന്നോട്ടുപോവുകയായിരുന്നു.
ബാബ രാംദേവ് തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും കോടതിയോട് അപേക്ഷിച്ചെങ്കിലും ഒരു പാരഗ്രാഫിൽ ആണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്ന് ചോദിച്ച കോടതി ഈ ക്ഷമ ചോദിക്കൽ ഹൃദയത്തിൽ നിന്നുള്ളതല്ല എന്ന് വിമർശനം ഉന്നയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തിൽ ഇത്രയും കാലം കണ്ണടച്ചത് എന്ന് മനസ്സിലാകുന്നില്ല എന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക