കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഇന്ന് പുറത്ത് വരും. അമിത വേഗതയാണ് അപകടത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. എന്നാൽ കയർ കെട്ടിയ രീതിയിൽ പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായാണ് വ്യാപകമായി ഉയരുന്ന വിമർശനം. കഴുത്തിൽ കയര്‍ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
പൊലീസിന്റെ പക്കൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്ക് നേരെയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ് ഉണ്ണിക്ക് ലൈസൻസ് ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. മദ്യപിച്ചാണ് യുവാവ് വണ്ടിയോടിച്ചതെന്ന് ഇതിന് മുൻപ് പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണം തള്ളി മനോജിന്റെ സഹോദരി ചിപ്പി രംഗത്തുവന്നു. പൊലീസ് പറഞ്ഞത് ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു.
പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് വ്യക്തമാകാനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും സഹോദരി പറഞ്ഞു. പ്രദേശത്ത് രാവിലെ വരെയും തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും സജ്ജമാക്കട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക