തിരുവനന്തപുരം: ഇറാന് പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി ആന്റസ ജോസഫ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. മകള്‍ വീഡിയോ കോള്‍ ചെയ്തത് സുരക്ഷിതയാണെന്ന് പറഞ്ഞതായി പിതാവ് ബിജു എബ്രഹാം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടു. മോചനകാര്യത്തില്‍ ശുഭ പ്രതീക്ഷയെന്ന് പിതാവ് വെളിപ്പെടുത്തി. കപ്പലിലുള്ളവ ആളുകൾക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഇറാന് അധികൃതരുടെത് നല്ല പെരുമാറ്റമെന്നും ആന്റസ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ആന്റസ കുടുംബവുമായി ബന്ധപ്പെട്ടത്.
തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്റസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി കപ്പലില്‍ 9 മാസമായി ജോലിചെയ്യുകയായിരുന്നു. ഫോര്‍മുസ് കടലിടുക്കില്‍ നിന്നാണ് ഇറാന് ഇസ്രായേല്‍ കപ്പല്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമാണ് മൂന്ന് മലയാളികള്‍ കപ്പലില്‍ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാരാണ് ആകെ കപ്പലിലുള്ളതെന്നായിരുന്നു മുൻപ് പുറത്തുവന്ന വിവരം. അതിനിടയിലാണ് തിങ്കളാഴ്ച 17 പേര്‍ക്ക് പുറമെ ആന്റസ ജോസഫും കപ്പലില്‍ ഉണ്ടെന്ന് കുടുംബം അറിയുന്നത്.
വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍ . ഇവർ സുരക്ഷിതരാണെന്ന് എം എസ് സി കമ്പനി അധികൃതര്‍ കപ്പലില്‍ കുടുങ്ങിയവരുടെ കുടുംബങ്ങളെ അറിയിച്ചു. കപ്പലിലുള്ള 17 പേരെയും സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇറാന്റെ അനുമതി ലഭിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് ഇറാന് വിദേശകാര്യമന്ത്രിയേയും ഇസ്രയേല്‍ വിദേശകാര്യമന്ത്രിയേയും ഇന്ത്യയുടെ ആശങ്ക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക