മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ സർക്കാറിനോട് കൂടുതൽ വിശദീകരണം നൽകാൻ വിജിലൻസ് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ കൂടുതൽ വിശദീകരണം നൽകാൻ സർക്കാറിനോട് ആവശ്യപ്പെട്ടത്.
സംഭവത്തിൽ സർക്കാറിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട കോടതി കെ ആർ ഇ എല്ലും സി എം ആർ എല്ലും തമ്മിലുള്ള ബന്ധവും കമ്പനികളുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങളും അടിസ്ഥാന കാര്യങ്ങൾ എന്നിവയിൽ വ്യക്തത നൽകാനും സർക്കാറിനോട് ആവശ്യപ്പെട്ടു. നേരത്തെ തന്നെ വാദം പൂർത്തിയായ കേസിൽ വിധി പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനാൽ വിധി പറയുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സർക്കാര് നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം കോടതി വിധി പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി പണം കൈപ്പറ്റി എന്നാണ് മാത്യു കുഴൽ നാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അടക്കം ഏഴുപേരെ എതിർകക്ഷികൾ ആക്കി സമർപ്പിച്ച കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആദ്യം കുഴൽ നാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് കേസ് കോടതി നേരിട്ട് അന്വേഷിക്കണം എന്ന് തരത്തിൽ നിലപാട് മാറ്റവും നടത്തിയിരുന്നു. വിജിലൻസ് വേണോ കോടതി വേണോ എന്ന് തീരുമാനിക്കാൻ നിർദ്ദേശിച്ച കോടതിയോട് കോടതി അന്വേഷിച്ചാൽ മതി എന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്.
സി എം ആർ എൽ കമ്പനി ധാതു മണൽഖനനത്തിനായി ആറാട്ടുപുഴയിൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ലെന്നും ഭൂമിക്ക് ഇളവ് ലഭിക്കാൻ കർത്തയുടെ കമ്പനി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ വീണ സിഎം ആർ എല്ലുമായി കരാറിൽ ഏർപ്പെടുകയായിരുന്നുവെന്നും മാത്യു കുഴൽ നാടൻ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. കർത്തയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ മുഖ്യമന്ത്രി റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചു എന്നും മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക