സർവീസ് ആരംഭിക്കാൻ ഒരുങ്ങി നവകേരള ബസ്. കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ഗ്യാരേജ് ആക്കിയതോടെ നവകേരള ബസ്സിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ സാധിക്കും. 1.15 കോടി രൂപ മുടക്കി ഭാരത് ബെൻസിൽ നിന്നായിരുന്നു നവ കേരള യാത്രയ്ക്കായി സർക്കാർ ബസ് വാങ്ങിയത്.
നവകേരള സദസ്സ് അവസാനിച്ച ശേഷം ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ബസിന്റെ പെർമിറ്റ് മാറ്റം നടത്തിയത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് വേണ്ടി ബസ് കൈമാറാനാണ് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത് എങ്കിലും ഇതുവരെയും നടപ്പിലായിരുന്നില്ല.
ഗതാഗത മന്ത്രി ഇതിനിടെ മാറിയതിനാൽ ബംഗളുരുവിലെ പ്രകാശ് കോച്ച് ഫാക്ടറിയിലേക്ക് മാറ്റങ്ങൾ വരുത്തുന്നതിനായി അയച്ച ബസ്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെഎസ്ആർടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന കമ്പനി ആവശ്യവും നടക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.
പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ച ബസ്സിൽ യാത്രക്കാരുടെ ലഗേജ് വെക്കാൻ ഇടമില്ലാത്തതിനാൽ സീറ്റുകൾ പുനക്രമീകരിച്ച് സ്ഥലം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കായി ബസ്സിൽ അരലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.
ഈ സീറ്റ് ഭാവിയിൽ വിഐപി യാത്രയ്ക്കായി സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസ്സിന്റെ വശങ്ങളിലുള്ള ഗ്രാഫിക്സിലും ബസ്സിന്റെ നിറത്തിലും മാറ്റം വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക