ന്യൂഡൽഹി: നെസ്ലെയുടെ സെറിലാക്ക്, ശിശുക്കൾക്കുള്ള പാൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ അമിതമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ഐയാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വിൽക്കുന്ന നെസ്ലെ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ പഞ്ചസാരയുടെ അംശം ഉണ്ടെന്ന് കണ്ടെത്തിയത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടപടിക്കൊരുങ്ങി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട്( എഫ്.എസ്.എസ്.എ.ഐ) കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒക്ക് ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി ഇന്നലെ കത്തും നൽകി.
അതേസമയം യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും 2.7 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്ലൻഡിലും വിൽക്കുന്ന സെറിലാക്കിൽ ഒരു സ്പൂണിൽ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും ഒട്ടും പഞ്ചസാര ചേർക്കാതെയാണ് വിൽക്കുന്നത്.
സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേർത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ സപ്ലിമെന്ററി ഷുഗർ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ശിശു ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക