ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ രംഗത്തുവന്ന് സിപിഎമ്മും. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം നിലപാട് അറിയിച്ചത്. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് സിപിഎം പാര്‍ട്ടി നിലപാട് അറിയിച്ചത്.
ഇതിന് മുൻപും കോൺഗ്രസും തൃണമൂല്‍ കോൺഗ്രസും മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തുവന്നിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗം ആണെന്നും അതുവഴി ജനശ്രദ്ധ തിരിക്കുകയാണെന്നും മല്ലികാര്‍ജുൻ ഗര്‍ഖെയും ആദ്യഘട്ട വോട്ടെടുപ്പില്‍ ബിജെപിക്ക് നിരാശയാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരണം അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിക്കാനാണ് തൃണമൂല്‍ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന തീരുമാനം. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയും ബിജെപിക്കും മോദിക്കും സര്‍വസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്ന ആക്ഷേപവും തൃണമൂല്‍ കോൺഗ്രസ് ഉയർത്തുന്നുണ്ട്.
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പ്രസംഗമാണിപ്പോള്‍ വിവാദത്തിന് വഴിവെക്കുന്നത്. കോൺഗ്രസ്,രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും, കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ആ സമ്പത്ത് കൊടുക്കണോ എന്ന് ആരംഭിക്കുന്ന മോദിയുടെ പരാമര്‍ശങ്ങളാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക