കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ നിന്ന് ഒൻപത് സ്റ്റീൽ ബോംബുകൾ പിടിച്ചെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരസ്യപ്രചാരണം നടക്കാനിരിക്കെയാണ് കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തത്. രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബുകൾ സ്വകാര്യ വ്യക്തിയുടെ പാടത്ത് നിന്നാണ് കണ്ടെടുത്തത്.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ഇവ നിർവീര്യമാക്കി. പാനൂരിലെ ബോംബ് സ്ഫോടനം നടന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകൾ നടത്തുകയാണ്. ഇതിനിടെയാണ് ബക്കറ്റുകളിൽ ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പാടത്ത് പുല്ലരിയാൻ പോയ സ്ത്രീയാണ് ആദ്യം ഇവ കാണുന്നത്.
തുടർന്ന് ഇവർ പ്രദേശവാസികളെ വിവരമറിയിക്കുകയും പൊലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് വരികയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന വായനാശാലയുടെ അടുത്തായിരുന്നു ബോംബുകൾ കണ്ടെത്തിയത്. അതിനാൽ തന്നെ സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
ഏപ്രിൽ 26നാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നത്. രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക