ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുപിയിലെ പിലിഭിത്തിലെ രാമക്ഷേത്രം സംബന്ധിച്ച പരാമർശത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തള്ളി. സിഖ് വിശുദ്ധ ഗ്രന്ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടി വിശദീകരിച്ചതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും കമീഷൻ കണ്ടെത്തി. രാജസ്ഥാനിൽ നടത്തിയ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ നടപടി സ്വീകരിക്കുന്നതിൽ തീരുമാനം വൈകുകയാണ്.
മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരാതി കൊടുത്ത് മൂന്നുദിവസം കഴിയുമ്പോഴും നടപടി സ്വീകരിക്കാത്തതിൽ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായിരുന്നു. പരാതി പരിശോധിച്ച് വരികയാണെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഞായറാഴ്ചയാണ് മോദി മുസ്ലിം വിരുദ്ധ പരാമർശം ഉന്നയിച്ചത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് വീതിച്ചു കൊടുക്കുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാം സാധിക്കുമോ എന്നും മോദി ചോദിച്ചു.
വിവാദ പ്രസംഗം നടത്തിയതിന് പിന്നാലെ മോദിക്ക് നേരെ കോൺഗ്രസ് രംഗത്ത് വന്നു.ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമം നടത്തുകയാണ് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക