മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴൽ നാടൻ നടത്തിയ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാത്തതിനെ തുടർന്ന് സിഎം ആർ എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തു എന്ന ആരോപണം വിജിലൻസ് തള്ളി.
വിജിലൻസ് കോടതിയിൽ റവന്യൂ വകുപ്പ് രേഖകൾ ഹാജരാക്കുകയും ചെയ്തു. മെയ് മൂന്നിന് മാത്യു കുഴൽ നാടൻ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കെഎംഎംഎല്ലിനെ മുൻനിർത്തി സ്വകാര്യ കമ്പനിയായ സിഎം ആർ എല്ലിന് കരിമണൽ കടത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നു എന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചു എന്നുമാണ് മാത്യു കുഴൽ നാടൻ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ കെ എം എം എല്ലും സിഎം ആർ എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോ എന്ന് ചോദിക്കുകയും അതിന്റെ തെളിവ് ഹാജരാക്കുവാൻ മാത്യു കുഴൽ നാടനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കേസിലെ ഹർജിക്കാരനായ മാത്യു കുഴൽ നാടനോട് കെ ആർ ഇ എം എല്ലിനുവേണ്ടി ലാൻഡ് ബോർഡ് ഇളവ് നൽകിയെന്ന ആരോപണത്തിന് തെളിവു നൽകാൻ ആവശ്യപ്പെട്ട കോടതി വീണ വിജയനും എക്സാലോജിക് കമ്പനിക്കും നൽകി എന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎം ആർ എല്ലിന് എന്ത് തിരികെ ലഭിച്ചു എന്നതിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക