സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് ആറ് മരണം. പാലക്കാട് സ്വദേശികളായ മൂന്ന് പേരും എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ സ്വദേശികളുമാണ് മരിച്ചത്. വരിനിന്ന് വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ്, ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞ് വീണത്. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു. വിളയോടിയില് വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് വയോധികന് കുഴഞ്ഞുവീണ് മരിച്ചത്. വിളയോടി പുതുശ്ശേരി കുമ്പോറ്റയില്‍ കണ്ടന്(73) ആണ് മരിച്ചത്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വയോധികൻ കുഴഞ്ഞുവീണു മരിച്ചു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് സോമരാജൻ കുഴഞ്ഞുവീണത്. പോളിങ് ബൂത്തിലേക്ക് പോകുന്ന വഴിയാണ് കാക്കനാട് സ്വദേശി അജയൻ കുഴഞ്ഞുവീണു മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ വയോധികനും കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് സിദ്ദിഖ് മൗലവിയുടെ മരണകാരണം.
കോഴിക്കോട് കുറ്റിച്ചിറയിൽ വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ സിപിഐഎം ബൂത്ത് ഏജന്റ് അനീസ് അഹമ്മദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തെൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ശബരി എന്ന 32 കാരനും കുഴഞ്ഞുവീണു മരിച്ചു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 52.41 ശതമാനവും കണ്ണൂരിൽ 52.51 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 45.29 ശതമാനമാണ് പൊന്നാനിയിലെ പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക