തൃശൂർ: തുടര്‍ച്ചയായി 2 ദിവസം തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഇന്ന് യോഗം ചേര്‍ന്നു.
കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയില്‍ ജൂണ്‍ 15ന് രാവിലെ 8.15ന് ഉണ്ടായ ഭൂചലനം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് 3.0 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു മുഴക്കത്തോട് കൂടി നാല് സെക്കന്റ് നീണ്ടതായും, ഒബ്സര്വേറ്ററിയില് വെണ്മനാട് സ്ഥലം കാണിച്ചതായും അധികൃതര്‍ അറിയിച്ചു.
അതേസമയം ജൂണ്‍ 16ന് പുലർച്ചെ 03.55 ന് ഉണ്ടായ ഭൂചലനം 2.9 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂചലനങ്ങള്‍ പ്രവചിക്കുന്നതിന് നിലവില്‍ സാങ്കേതിവിദ്യകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക