സംസ്ഥാന കലോത്സവം നടക്കുന്ന തൃശൂരിൽ വനിതാ പോലീസിന്റെ ‘മോറൽ പൊലീസിങ് ‘ . പ്രധാന വേദി അടക്കം മൂന്ന് മത്സരവേദികളുള്ള തൃശൂര്‍ റൗണ്ടിലായിരുന്നു വനിതാ പോലീസിന്റെ സദാചാര ‘പോലീസിങ്’. ഞായറാഴ്ച പകൽ റൗണ്ടിലെ മരച്ചുവട്ടിൽ ഒപ്പമിരുന്നു സംസാരിച്ച ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ചോദ്യം ചെയ്ത വനിതാ പോലീസിനെതിരെയാണ് ആക്ഷേപം . മത്സരാര്ഥികളും കാഴ്ച്ചക്കാരുമായി ആയിരക്കണക്കിന് കുട്ടികളാണ് കലോത്സവനഗരിയിലുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും പോലീസും മന്ത്രിമാരും ആവർത്തിച്ചുപറയുന്നുമുണ്ട്. ഇതിനായി പ്രത്യേക സേനയെ തന്നെ വിന്യസിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് ചില പോലീസുകാരുടെ ഭാഗത്തു നിന്നും തന്നെ സർഗമേളയിൽ രസംകൊല്ലിയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്.
തേക്കിന്‍കാട് മൈതാനത്തെ ആല്‍ച്ചുവട്ടിലിരുന്ന് ലഘുഭക്ഷണം പങ്കിട്ട് കഴിക്കുകയായിരുന്ന കുട്ടികളെ രണ്ട് വനിതാ പോലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. എവിടെ നിന്നാണ് വന്നത്, എന്താണിവിടെ ചെയ്യുന്നത് എന്ന് തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങളും ധാര്‍ഷ്ട്യത്തിന്റെ ഭാഷയില്‍ അവര്‍ക്ക് നേരെ ഉണ്ടായി. മാധ്യമ പ്രവർത്തകർക്ക് നേരെയും ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകളുണ്ടായി എന്നാണ് വാർത്ത .
വടക്കുംനാഥ ക്ഷേത്രത്തിന് മുന്നില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന പെണ്‍കുട്ടികളോട് മത്സരങ്ങള്‍ കാണാനല്ല വന്നതെങ്കില്‍ വീട്ടില്‍ പൊയ്ക്കൂടെ എന്ന ചോദ്യവും വനിതാ പോലീസില്‍ നിന്നുണ്ടായതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക