മുൻ മന്ത്രി എ.കെ. ശശീന്ദ്രന് ഫോൺകെണി വിവാദക്കേസിൽ കോടതി ജാമ്യം അനുവദിച്ചു. ശശീന്ദ്രന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം മാർച്ച് 17ന് വായിക്കും. കുറ്റം നിഷേധിച്ചാൽ കേസിന്റെ വിചാരണ ആരംഭിക്കും. ചാനൽ പ്രവർത്തക നൽകിയ പരാതിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരമാവധി മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിലെ പ്രതിയായ മുൻ മന്ത്രിയെ കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.
പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളും ശശീന്ദ്രൻ ചാനൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം.
അതേസമയം കേസ് ഒത്തുതീർപ്പായാൽ മന്ത്രിസഭയിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രൻ. എന്നാൽ, പരാതി പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് മാധ്യമപ്രവർത്തക പിന്മാറുകയും കേസുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസിന്റെ തുടർനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക