സാജിദ് യഹിയ സംവിധാനം നിര്‍വഹിച്ച ‘മോഹന്‍ലാല്‍’എന്ന സിനിമയുടെ കഥ സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പായി. ചിത്രം മുന്‍നിശ്ചയിച്ച പ്രകാരം 14ന് തന്നെ പ്രദര്‍ശനത്തിന് എത്തും. കഥയുടെ പ്രതിഫലം എന്ന നിലയില്‍ കലവൂര്‍ രവികുമാറിന് അഞ്ചു ലക്ഷം രൂപ നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി.
തന്റെ കഥ മോഷ്ടിച്ചെടുത്ത് ഒരുക്കിയ ‘മോഹന്‍ലാല്‍’തടയണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ തൃശൂര്‍ ജില്ലാ അഡീഷണല്‍ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് കോടതി തടഞ്ഞിരുന്നു.
സിനിമയുടെ കഥയും, കലവൂര്‍ രവികുമാറിന്റെ കഥയും തമ്മില്‍ സാമ്യമുണ്ടെന്ന് കണ്ടെത്തിയാണ് ജഡ്ജി ജഡ്ജി കെ രാമകൃഷ്ണന് ബുധനാഴ്ച റിലീസ് സ്റ്റേ ചെയ്തത്. സിനിമാ സ്ക്രിപ്റ്റിലെ രണ്ടുമുതല്‍ 208 വരെയുള്ള പേജുകള്‍ കോടതി സസൂക്ഷ്മം പരിശോധിച്ചു. രവികുമാറിന്റെ കഥയ്ക്കും ‘മോഹന്‍ലാല്‍’ സിനിമയുടെ കഥയ്ക്കും വ്യക്തമായ സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സിനിമ റിലീസിന് തയ്യാറായ സാഹചര്യത്തില്‍ സിനിമാ ടൈറ്റിലില്‍ പേര് ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് ബുദ്ധിമുട്ടിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നു കലവൂര്‍ രവികുമാര്‍ വ്യക്തമാക്കി. കഥയ്ക്കുള്ള പ്രതിഫലം എന്ന് രേഖപ്പെടുത്തി തന്നെ പണം നല്‍കാമെന്നാണ് ധാരണ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക