തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആര്‍സിസിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ച്ചയ്ക്കകം വിശദീകരണ റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആര്‍സിസി ഡയറക്ടര്‍ പോള്‍ സെബാസ്റ്റിയനോടാണ് ചികിത്സാപ്പിഴവാണോ ഡോ.മേരി റെജിയുടെ മരണകാരണം എന്നതില്‍ വിശദീകരണം നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റെജിയുടെ ഭര്‍ത്താവും ഡോക്ടറുമായ റെജി ജേക്കബിന്റെ പരാതിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്. ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഉണ്ടായെന്ന് പറയുന്ന ചികിത്സാപ്പിഴവ്,അനാസ്ഥ, തെറ്റായ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയാണ് റെജി ഉന്നയിച്ച ആരോപണങ്ങള്‍.
ആര്‍സിസിയില്‍ ഗുരുതര ചികില്‍സാ പിഴവ് മൂലം തന്റെ ഭാര്യ മരിച്ചതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച് അവിടുത്തെ അനാസ്ഥ വീഡിയോയിലൂടെ ഡോ.റെജി ജേക്കബ് കഴിഞ്ഞ ദിവസം തുറന്നുകാട്ടിയിരുന്നു. വിവിധ വകുപ്പുകളിലെ ചില ഡോക്ടര്‍മാര്‍ വരുത്തിയ പിഴവുകള്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം അക്കമിട്ടുനിരത്തി. ആര്‍സിസി മികച്ച സ്ഥാപനമാണെങ്കിലും ചില ഡോക്ടര്‍മാരുടെ അനാസ്ഥ കളങ്കമേല്പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഫോമ ചികില്‍സയ്ക്കായി തന്റെ ഭാര്യ ഡോ.മേരി റെജിയെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍ റെജിക്ക് ദുരനുഭവമുണ്ടായത്.ഡോക്ടര്‍ കുടുംബമായ തങ്ങള്‍ക്ക് ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ അവിടെ എന്തായിരിക്കുമെന്നും ഡോക്ടര്‍ വീഡിയോയില്‍ ചോദിക്കുന്നു.ചികില്‍സാ പിഴവിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 18 ന് ഡോ.മേരി റെജി മരണപ്പെട്ടിരുന്നു.
സംഭവത്തില്‍ ആര്‍സിസിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.
ഡോക്ടറുടെ വാക്കുകളിലേക്ക്…
ആര്‍സിസി മികച്ച സ്ഥാപനമാണെന്ന കാര്യം സമ്മതിക്കുന്നെങ്കിലും, ഗുരുതരമായ അനാസ്ഥയിലൂടെയാണ് തന്റെ ഭാര്യയുടെ മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു.തന്റെ വീഡിയോ കണ്ട് ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം വരികയോ, ഏതെങ്കിലും രോഗികള്‍ക്ക് മെച്ചം ലഭിക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷ.ഡോക്ടര്‍ കുടുംബമായ തങ്ങള്‍ക്ക് ഗുരുതരമായ അനാസ്ഥയുടെ ഫലമായി ഈ ദുരന്തമുണ്ടായെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?
രോഗികളുടെ ജീവന് നിസാരമായി കാണുന്ന ചില ഡോക്ടര്‍മാര്‍ ആര്‍സിസിക്ക് കളങ്കമാണ്.എന്റെ ഭാര്യ ഇനി തിരിച്ചുവരില്ലെങ്കിലും ഇത്തരത്തിലൊരു വേദന ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. 2017 സെപ്റ്റംബറിലാണ് എന്റെ ഭാര്യയ്ക്ക് സ്പ്ലീനില്‍ ലിംഫോമ കണ്ടുപിടിച്ചത്.ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സ്പ്ലീന്‍ അല്ലെങ്കില്‍ പ്ലീഹ നീക്കം ചെയ്യണമെന്ന് പറഞ്ഞു.ലാപ്രോസ്കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന ഡോ.ചന്ദ്രമോഹനെ ശസ്ത്രക്രിയയ്ക്കായി സമീപിച്ചു.അദ്ദേഹം അക്കാര്യം ഏല്ക്കുകയും ചെയ്തു.എന്നാല്‍ ഞങ്ങളുടെ ദൗര്‍ഭാഗ്യം കൊണ്ടോ, ഡോക്ടറുടെ കഴിവുകേടു കൊണ്ടോ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ വന്‍പരാജയമാവുകയും ഏകദേശം ആറേഴ് മണിക്കൂര്‍ നീണ്ട വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.പത്ത് മുപ്പത് സ്റ്റിച്ചുകളും ഇട്ടു. എന്നാല്‍, അതിന് ശേഷം രണ്ടുമൂന്നാഴ്ച എന്റെ ഭാര്യ വേദന കൊണ്ടുപുളയുന്നതാണ് ഞാന്‍ കണ്ടത്. പലപ്രാവശ്യവും ഡോക്ടറെ കണ്ട് എന്റെ മകള്‍ അമ്മയെ പരിശോധിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ജൂനിയേഴ്സിനെ പറഞ്ഞുവിട്ടെങ്കിലും വേദനയ്ക്ക് പരിഹാരം കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
തുടര്‍ന്ന് ഞങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ സര്‍ജനെ സമീപിക്കുകയും ആര്‍സിസിയിലെ ഡോക്ടര്‍ ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ എടുക്കുകയും ചെയ്തതോടെ വേദന ശമിച്ചു.വീണ്ടും കീമോതെറാപ്പിക്കായി ആര്‍സിസിയെ സമീപിച്ചു.ഏതൊരു കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വാര്‍ഡില്‍ പ്രവേശിക്കുമ്ബോള്‍ രോഗിക്ക് സെന്റര്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഡ്രിപ് ഇടാനും മറ്റുമുള്ള സൗകര്യത്തിന് ഇടാറുണ്ട്. എന്നാല്‍, ആര്‍സിസിയില്‍ അത് ചെയ്യുന്ന അനസ്തേഷ്യ വിഭാഗത്തെ ഞങ്ങള്‍ മൂന്ന് തവണ സമീപിച്ചെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി. രോഗി മരിക്കുന്നതിന് രണ്ടുദിവസം മുമ്ബ് അനസ്തേഷ്യ വിഭാഗത്തിലെ ഡോ.വേണുഗോപാലിനെ വ്യക്തിപരമായി സമീപിച്ചെങ്കിലും, കാലില്‍ ഒരു പെരിഫറല്‍ ലൈന്‍ ഇടേണ്ട ആവശ്യമേ ഉള്ളുവെന്നായിരുന്നു മറുപടി.കാലിലും കൈയിലും ഇടുന്ന ഈ പെരിഫറല്‍ ലൈനുകള്‍ പൊട്ടാഷ്യം പോലുള്ളവ ഡ്രിപ്പായി കൊടുക്കുമ്ബോള്‍ 10 മിനിറ്റ് കഴിയുമ്ബോള്‍ ബ്ലോക്ക് ആവുകയും പിന്നീട് വരുന്ന നഴ്സുമാര്‍ക്ക് വെയ്ന്‍ കിട്ടാതെ വരികയും മാറി മാറി കുത്തുകയും ചെയ്തു. ഒരുപ്രാവശ്യം അവിടുത്തെ സ്റ്റാഫ് എന്റെ വൈഫിനെ എട്ട് പ്രാവശ്യം മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും പ്രമുഖമായ കാന്‍സര്‍ ആശുപത്രിയില്‍ രോഗിക്ക് ഇത്രയും വേദന സമ്മാനിക്കുന്നത് ഉചിതമോയെന്ന് ചിന്തിക്കണം.
ഇതിന് പുറമേ, ഡോപ്ളര്‍ സ്കാനിങ്ങില്‍ ഡോ.രേണുക വളരെ തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയത്. മാര്‍ച്ച് 13 ന് ഇതിന്റെ ബന്ധപ്പെട്ട ഡോക്ടറായ ശ്രീജിത്തിനെ പോയി കണ്ടു. ആ സമയത്ത് എന്റെ ഭാര്യ ഒരു പകുതി അബോധാവസ്ഥയിലായിരുന്നു. ഡോക്ടറെ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വേദനസംഹാരികളുടെ മോര്‍ഫിന്റെ സൈഡ് ഇഫക്ടാകാമെന്നും, മറുമരുന്ന് കൊടുക്കാമെന്നും പറഞ്ഞു. രോഗി പൂര്‍വാധികം ശക്തിയായി തിരിച്ചുവരുമെന്ന് പറഞ്ഞിട്ട് അദ്ദേഹം മടങ്ങിപ്പോയി. എന്നാല്‍, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ രോഗി വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് പോയപ്പോള്‍, ന്യൂറോളജിസി്റ്റിന്റെ അഭിപ്രായം തേടാമെന്നായിരുന്നു ഡോ.ശ്രീജിത്തിന്റെ അഭിപ്രായം. എന്നാല്‍, ശ്രീചിത്രയിലെ പരിചയക്കാരനായ ഡോ.മാത്യു എബ്രഹാം വന്ന് പരിശോധിച്ചപ്പോള്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളില്ലെന്നും ഇലക്ട്രൊലൈറ്റ് അസന്തുലിതാവസ്ഥ കൊണ്ടുവരുന്ന അസുഖമാണ് എന്നും ഉടന്‍ ചികില്സിക്കണമെന്നും പറഞ്ഞു. ഉടന്‍ ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. പിന്നീട് ഈ പ്രശ്നത്തിന്റെ കാരണം കണ്ടുപിടിക്കാനുള്ള എബിജി ടെസ്റ്റ് നടത്തണമെന്ന ആവശ്യവും ഡോ.ശ്രീജിത്തും മറ്റും നിരസിച്ചു. രോഗിയെ ഐസിയുവിലേക്ക് മാറ്റുന്ന കാര്യത്തിലും സംസാരമുണ്ടായില്ല,. എന്റെ ഭാര്യ 24 മണിക്കൂര്‍ മരണത്തോട് മല്ലിടുകയും ബ്രെയിനില്‍ അതിനിടെയുണ്ടാകാവുന്ന തകരാറുകള്‍ വരികയും ചെയ്തു.
പിന്നീട് മാര്‍ച്ച് 15 ന് ഡോ.ശ്രീജിത്തിന് രോഗിയുടെ ഗുരുതരാവസ്ഥ മനസിലാകുകയും, എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.കിഡ്നി ഫെയ്ലിയറാണ്… ഡയലിസിസ് ആവശ്യമാണ് എന്നൊക്കെയാണ് അദ്ദേഹം കാരണം പറഞ്ഞത്. എന്നാല്‍, ഡയലിസിസിന്റെ ആവശ്യമില്ലെന്നായിരുന്നു രണ്ടു വിദഗ്ധ നെഫ്രോളജിസ്റ്റുകളുടെ അഭിപ്രായം തേടിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആര്‍സിസിയില്‍ ചെയ്യാന്‍ വിമുഖത കാട്ടിയ ടെസ്റ്റുകളെല്ലാം ചെയ്തു. എന്നിരുന്നാലും അപ്പോഴേക്കും എന്റെ ഭാര്യയുടെ തലച്ചോറില്‍ ആര്‍സിസിയിലെ ചികില്‍സാപ്പിഴവ് മൂലമുണ്ടായ തകരാറുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 18 ന് എന്റെ ഭാര്യ മരിച്ചു.
റാസല്‍ഖൈമ ഇന്ത്യന്‍ അസ്സോസിയേഷന്റയും.വേള്‍ഡ് മലയാളി കൗണ്‍സിലിന്റയും പ്രസിഡന്റാണ് ഡോ.റെജി ജേക്കബ്
https://www.facebook.com/realnewskeralaofficial/videos/613742752308090/
പ്രതികരിക്കാൻ ഇവിടെ എഴുതുക