ഇന്ന് നമ്മുക്ക് ഇഞ്ചത്തൊട്ടിയെന്ന ഗ്രാമത്തിലേക്ക് പോവാം. ഇവിടെ കൂടുതലായും ആളുകളെത്തുന്നത് പുഴയ്ക്കു കുറുകെയുള്ള തൂക്കുപാലം കാണാനാണ്. കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണിത്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി. എന്നാൽ ഒരു ടൂറിസ്റ്റ് സ്പോട്ടിന്റെ കെട്ടും മട്ടുമൊന്നുമില്ലാത്തൊരു നാട്ടിന്‍പുറം ആണിവിടം.
പാലത്തിലേക്കുള്ള വഴിയില്‍ സഞ്ചാരികളെയും കാത്ത് രണ്ടു ചെറിയ കടകള്‍. ഗ്രാമീണതയുടെ നിഷ്കളങ്കതയുള്ള നാട്ടുകാര്‍. ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുല്ത്തകിടികളില് ഒഴിവുസമയം ചിലവിടാനും പുഴയില്‍ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാല്‍ വെഡിങ് ഫോട്ടോഗ്രഫിക്കായും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.
പാലത്തില്‍നിന്നുള്ള പുഴയുടെയും തീരത്തിന്റെയും കാഴ്ച മനോഹരമാണ്. കോതമംഗലം-തട്ടേക്കാട് വഴിയില്‍ പുന്നേക്കാട് കവലയില്‍നിന്നു വലത്തോട്ടു തിരിഞ്ഞ് നേര്യമംഗലത്തേക്കു പോകുന്ന വഴി അപകടമാണെന്ന് അറിഞ്ഞിട്ടും തൂക്കുപാലത്തിലൂടെ ഇരുചക്ര വാഹനം കൊണ്ടുപോകുന്ന അതിസാഹസികരും കുറവല്ല. പാലം കടന്ന് ഇഞ്ചത്തൊട്ടിയില്‍ എത്തിയാല്‍ ചെറിയൊരു കടവുണ്ട്. നീണ്ട പടിക്കെട്ടുകളും പഴയ പ്രതാപ കാലത്തിന്റെ ശേഷിപ്പുകളെന്നോണം ചെറിയ കടത്തുവള്ളങ്ങളും കാണാം. പുഴയിലിറങ്ങി കാല്നനച്ചാല് കാലില്‍ മുത്തമിടാന്‍ പരല്‍മീന്‍ കൂട്ടങ്ങള്‍ ഓടിയെത്തും.
തട്ടേക്കാട് പക്ഷിസങ്കേതം കണ്ടു മടങ്ങുന്ന സഞ്ചാരികള്‍ക്കു പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെയും ഇവിടെ എത്താം. ഭൂതത്താന്‍കെട്ട് അണക്കെട്ടിന് മുന്‍പാണ് തൂക്കുപാലം. വൈകുന്നേമാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക