ദുബായ് എമിഗ്രേഷന്‍ വകുപ്പ് ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ ഒരുക്കി പൊതു ജനങ്ങള്‍ക്ക് ‘സാബാഖു-ത്തഹ്ത്തി’ അഥവാ ‘ചലഞ്ച് റേസ്’ എന്ന പേരിലുള്ള ബോധവല്‍ക്കരണ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. നൂര്‍ ദുബായ് റേഡിയോ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് (ദുബായ് എമിഗ്രേഷന്‍) അസി. ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ അറിയിച്ചു. അറബിക് ഭാഷ കൈകാര്യം ചെയ്യുവാന്‍ അറിയുന്ന പൊതു ജനങ്ങള്‍ക്ക് റമസാന്‍ ഒന്നു മുതല്‍ നടക്കുന്ന പരിപാടിയില്‍ മാറ്റുരക്കാം.
ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെയാണ് മത്സര സമയം. യുഎഇയിലെ അറബിക് ഭാഷാ പഠന മേഖലയിലെ പ്രഗത്ഭനും മാധ്യമ പ്രവര്‍ത്തകനുമായ അയൂബ് യുസഫാണ് പരിപാടിയുടെ അവതാരകൻ. മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ താമസ -കുടിയേറ്റ വകുപ്പ് തങ്ങളുടെ സമൂഹ മാധ്യമ പേജില്‍ പ്രസിദ്ധീകരിക്കും. മത്സര വിജയികള്‍ക്ക് ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളും കാറുകളും മറ്റു സമ്മാനങ്ങളും ലഭിക്കും.
2010 -ലെ റമസാന്‍ മുതലാണ് ചലഞ്ച് റേസ് വകുപ്പ് സംഘടിപ്പിച്ചു വരുന്നത്. കലാ സാംസ്കാരിക സാമൂഹിക-ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്ലാമിക ചിന്തകളുമാണ് കൈകാര്യം ചെയ്യുന്നത്. സാംസ്കാരികവും സാമൂഹികവുമായ അവബോധം പെതുജനങ്ങളില്‍ സ്യഷ്ടിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂറൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ആയിരകണക്കിന് പേര് പങ്കെടുത്ത മത്സരത്തില്‍ ഇത് വരെ ഒട്ടേറെ പേര് വിലകൂടിയ കാറുകള്‍, ക്യാഷ് പ്രൈസുകള്‍, വിമാന ടിക്കറ്റുകള്‍ അടക്കം നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി.
Also Read: വാഹനങ്ങളുടെ ടയറുകളില്‍ ശ്രദ്ധ വേണം; അബുദാബി പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക