മണിക്കൂറുകൾക്കുള്ളിൽ സ്പെയിനിനെതിരായ സുപ്രധാന മത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുന്ന പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്ന ആരാധകരെ വരവേറ്റത് അശുഭകരമായൊരു വാർത്ത. നികുതിവെട്ടിപ്പ് കേസ് ഒത്തു തീർക്കുന്നതിന്റെ ഭാഗമായി തടവ് ശിക്ഷയും പിഴയും ഏറ്റുവാങ്ങാൻ ക്രിസ്റ്റ്യാനോ തയ്യാറായി എന്നാണ് ഒരു സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തത്. സ്പെയിനിനെതിരായ മത്സരത്തിന് വെറും നാല് മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്.
നികുതി വെട്ടിച്ചുവെന്ന ആരോപണം ആദ്യം ക്രിസ്റ്റ്യാനോ നിഷേധിച്ചിരുന്നു. പിന്നീട് രണ്ടു വർഷത്തെ സസ്പെൻഡഡ് തടവുശിക്ഷയ്ക്കും 18.8 ദശലക്ഷം എരോ പിഴയടയ്ക്കാനും തയ്യാറായി നികുതിവകുപ്പുമായി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നുവെന്നാണ് എൽ മണ്ടോയിൽ വന്ന റിപ്പോർട്ട്. ശിക്ഷയനുസരിച്ച് പിഴയൊടുക്കേണ്ടി വരുമെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് ജയിലിൽ കിടക്കേണ്ടി വരില്ല. സ്പെയിനിലെ നിയമമനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവർക്ക് രണ്ടു വർഷത്തിൽ കുറവ് തടവ്ശിക്ഷ വിധിക്കപ്പെട്ടാൽ ജയിലിൽ കഴിയേണ്ടി വരില്ല. സസ്പെൻഡഡ് സെന്റെൻസ് ആയതുകൊണ്ട് ശിക്ഷ ഉടനടി നടപ്പാക്കുകയുമില്ല.
റയൽ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോയ്ക്കെതിരെ സ്പെയിനിൽ 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറ് നികുതിവെട്ടിപ്പ് കേസുകളാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെയുള്ളത്. ഓരോന്നിനും ആറുമാസം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് കളിയിൽ നിന്നും സ്പോണ്സർഷിപ്പുകളിൽ നിന്നുമായി പ്രതിവർഷം 93 ദശലക്ഷം ഡോളറാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. മുൻനിര ഫുട്ബോൾ താരങ്ങൾ നടത്തിയ നികുതിവെട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് ക്രിസ്റ്റ്യാനോയയും നിയമക്കുരുക്കിൽ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക