കഴിഞ്ഞ 18 ദിവസങ്ങളായി ലോകം മുഴുവൻ കേൾക്കാൻ കാത്തിരുന്നത് ഒരേയൊരു വാർത്തയാണ്. ലോകജനത ഒന്നടങ്കം പ്രാർത്ഥിച്ചതും ആ ഒരു കാര്യത്തിന് വേണ്ടിയാണ്. ഒടുവിൽ ദൈവം ലോകത്തിന്റെ പ്രാർത്ഥനയ്ക്ക് മുന്നിൽ കണ്ണ് തുറന്നു. 18 ദിവസങ്ങൾക്ക് ശേഷം 12 കുരുന്നുകളും ആപത്തിനിടയിലും ദൈവത്തെപ്പോലെ അവരെ ചേർത്തുപിടിച്ചു സംരക്ഷിച്ച പരിശീലകനും പുറംലോകം കണ്ടു. ഗുഹയിൽ നിന്നും കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ദൗത്യമാരംഭിച്ച അന്ന് മുതൽ ഓരോ നീക്കവും ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാണ് ലോകം വീക്ഷിച്ചത്. ഓരോ കുട്ടിയേയും പുറത്തെത്തിക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം, ബാക്കിയുള്ളവരെ പുറത്തെത്തിക്കുന്നത് വരെയുള്ളആശങ്ക.. ലോകം മുഴുവൻ മനസ്സ് കൊണ്ട് താ ലുവാങ് ഗുഹയിലായിരുന്നു.
അകപ്പെട്ടിതിങ്ങനെ
ജൂൺ 23 ന് ഫുട്ബോൾ പരിശീലനം കഴിഞ്ഞെത്തിയ 12 കുട്ടികളും 25 കാരനായ എക്കപോൽ ചാന്തവോങ് എന്ന പരിശീലകനും ഗുഹ കാണാനായി കയറുന്നു. കയറുന്ന സമയത്ത് മഴയുണ്ടായിരുന്നില്ല. ഗുഹയ്ക്കകത്ത് കയറി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ ശക്തമായ മഴയുണ്ടായി. ചെളിയും മണ്ണുംകൊണ്ട് ഗുഹാമുഖം അടഞ്ഞു പോയി. കുട്ടികളും പരിശീലകനും ഗുഹയ്ക്കകത്ത് അകപ്പെട്ടു.
മൂന്നു ദിവസത്തോളം കുട്ടികളെയും പരിശീലകനെയും കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മൂന്നു ദിവസങ്ങൾക്കു ശേഷം ഗുഹാമുഖത്തു നിന്നും കുട്ടികളുടെ ബൂട്ടും സൈക്കിളും കണ്ടെടുത്തതോടെ കുട്ടികളും പരിശീലകനും ഗുഹയ്ക്കകത്തുണ്ടെന്ന നിഗമനത്തിലെത്തിച്ചേർന്നു. പക്ഷേ ഇവർ ജീവിച്ചിരിപ്പുണ്ടെന്നുള്ളതിന് യാതൊരുറപ്പുമില്ലായിരുന്നു. വാർത്തകൾ പുറത്ത് വന്നതോടെ ലോകം മുഴുവൻ അവരുടെ വിവരങ്ങളറിയാനായി പ്രാർത്ഥനയോടെ കാത്തിരുന്നു.
വീണ്ടും ഒമ്പത് ദിവസത്തെ തിരച്ചിലിനു ശേഷമാണ് കുട്ടികളെയും പരിശീലകനെയും ഗുഹയ്ക്കുള്ളിൽ നിന്നും കണ്ടെത്തുന്നത്. ബ്രിട്ടീഷ് മുങ്ങൽവിദഗ്ദ്ധരായ ജോൺ വോളന്റൈനും റിച്ചാർഡ് സ്റ്റാന്റണുമാണ് ഇവരെ കണ്ടെത്തുന്നത്. ഗുഹാമുഖത്ത് നിന്നും നാല് കിലോമീറ്റർ അകലെ പാറക്കെട്ടിൽ ഇരിക്കുകയായിരുന്നു ഇവർ.
രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു
മഴ ശക്തി പ്രാപിക്കുമെന്ന് ഉറപ്പായതോടെ ഞായറാഴ്ച അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും നാലുപേരെ വീതം പുറത്തെത്തിച്ചു. ചൊവ്വാഴ്ച ശേഷിച്ച അഞ്ചുപേരെയും. പുറത്തെത്തിച്ച കുട്ടികളെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ചിയാങ് റായിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന തായ് നാവികസേനയിലെ മൂന്നംഗങ്ങളും സൈനിക ഡോക്ടറും പുറത്തിറങ്ങിയതോടെ ലോകം കണ്ട ഏറ്റവും മഹത്തായ രക്ഷ ദൗത്യങ്ങളിലൊന്ന് പൂർത്തിയാവുകയായിരുന്നു.
ആഹ്ളാദത്തിനിടയിലും നൊമ്പരമായി സമൻ
ഗുഹയിൽ കുടുങ്ങിയ 13 പേരെയും പുറത്തെത്തിച്ച വാർത്ത കേട്ട് ആഹ്ലാദിക്കുമ്പോഴും ലോകം വേദനയോടെ ഓർക്കുന്ന ഒരു പേരുണ്ട്; സമൻ ഗുനൻ. രക്ഷാസംഘത്തിലെ അംഗമായിരുന്ന തായ്ലൻഡ് നാവിക സേനാംഗമായിരുന്നു സമൻ. രക്ഷാപ്രവർത്തനത്തിനിടെ ജൂലൈ ആറിനനാണ് സമന് ജീവൻ നഷ്ടമായത്. ഗുഹയിലുള്ളവർക്ക് ഓക്സിജൻ സിലിണ്ടർ കൈമാറിവരുന്നതിനിടെ പാതി വഴിയിൽ ഓക്സിജൻ കിട്ടാതെ സമൻ പിടഞ്ഞു വീഴുകയായിരുന്നു.
ഇവർ യഥാർത്ഥ ഹീറോസ്
90 പേരടങ്ങുന്ന മുങ്ങൽ വിദഗ്ധ സംഘമാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. 13 അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധരും അഞ്ച് തായ് നാവിക സേനാംഗങ്ങളും ഉൾപ്പെടെ 18 പേരാണ് ചെളിയും വെള്ളവും നിറഞ്ഞ ഗുഹയിലെ ഇരുട്ടിലേക്ക് ഊളിയിട്ടിറങ്ങിയത്. ഗുഹയ്ക്ക് പുറത്ത് സജ്ജരായി പോലീസും സൈനികരുമുൾപ്പടെ ആയിരത്തോളം പേരും.
ബ്രിട്ടൻ, യു എസ്, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, സ്വീഡൻ, മ്യാന്മാർ, ലാവോസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും രക്ഷാപ്രവർത്തനത്തിനായി തായ് നാവിക സേനയോടൊപ്പം ചേർന്നു. ഇവരുടെ പരിശ്രമമാണ് ആ പതിമ്മൂന്ന് ജീവൻ തിരിച്ചു പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക