തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും. പകല്‍ 11നാണ് യോഗം. ഉച്ചയ്ക്ക് ശേഷം തന്ത്രി കുടുംബം, പന്തളം മുന്‍രാജകുടുംബം പ്രതിനിധികളുമായും ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫും ബിജെപിയും അറിയിച്ചിട്ടുണ്ട്.
സുപീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും വിഷയം പരിഗണിച്ചെങ്കിലും വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലപൂജ മകരവിളക്ക് തീര്‍ഥാടനകാലം സംഘര്‍ഷം ഒഴിവാക്കി നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. ഇതിന് എല്ലാ വിഭാഗങ്ങളുടെയും നിര്‍ദേശം സ്വീകരിക്കും.
മകരവിളക്ക് മണ്ഡലപൂജകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് വെള്ളിയാഴ്ച പകല്‍ 11 മുതല്‍ നിലയ്ക്കലിലേയ്ക്ക് പ്രവേശനം അനുവദിക്കും. 12 മുതല്‍ തീര്‍ഥാടകരെ നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്ബയിലേയ്ക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക