ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം എന്ന ഖ്യാതിയോടു കൂടിയാണ് ശങ്കർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 2.0 ഇന്നലെ തിയേറ്ററുകളിലെത്തിയത്. 2010 ൽ പുറത്തിറങ്ങിയ ശങ്കർ രജനികാന്ത് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗമാണ് ചിത്രം.
ഹോളിവുഡ് മാർമൽ സിനിമകളോട് കിടപിടിക്കുന്ന വിധം തയ്യാറാക്കിയിരിക്കുന്ന 2.0 സംവിധായകൻ ശങ്കറിന്റെ ഏറ്റവും വലിയ ചിത്രമാണ്. ദോ വസീഗരനായും റോബോട്ട് ചിട്ടി 2.0 എന്നീ ഇരട്ടവേഷങ്ങളിൽ രജനികാന്ത് എത്തുന്ന ചുത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അക്ഷയ് കുമാറിന്റെ പ്രതിനായക കഥാപാത്രമായ പക്ഷിരാജാണ് എന്ന കഥാപാത്രം ഏറെ ശ്രദ്ധയാകർഷിക്കുന്നു. അക്ഷയ് കുമാറിന്റെ അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവർ ഇതിനകം തന്നെ ചർച്ചയായി മാറിക്കഴിഞ്ഞു.
സാമൂഹ്യ ദുരന്തമായി മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞുവെന്ന യാഥാർഥ്യം ശക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രസ്തുത വിഷയത്തിൽ ഭാവനാത്മകമായ കഥയാണ് ആവിഷ്കരിച്ചിരിക്കുന്നത്. രക്ഷകനായി പുനർസൃഷ്ടിക്കപ്പെടുന്ന ചിട്ടി എന്ന യന്ത്രമനുഷ്യൻ 2.0 എന്ന വേർഷനിലാണ് അവതരിപ്പിക്കുന്നത്. മൊബൈൽ ഫോണുകളാൽ നിർമ്മിക്കപ്പെട്ട പ്രതിനായക കഥാപാത്രവും ചിട്ടിയും തമ്മിലുള്ള ഫൈറ്റ് സീനുകൾ ആസ്വാദ്യകരമാണെങ്കിലും ഹോളിവുഡ് സിനിമകൾ കണ്ടു ശീലിച്ച ഇന്നത്തെ തലമുറയിലെ പ്രേക്ഷകർക്ക് ഫൈറ്റ് സീനുകളിൽ പെർഫെക്ഷന്റെ കുറവ് തോന്നിയേക്കാം. പലയിടങ്ങളിലും ദുർബലമായിപ്പോകുന്ന തിരക്കഥയും അൽപ്പം കടന്നു പോയില്ലേ എന്ന് തോന്നിപ്പിക്കുന്ന സാഹസിക രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ മുഖ്യപരിമിതികൾ.
മലയാള താരം കലാഭവൻ ഷാജോൺ തമിഴ് നാട് മിനിസ്റ്ററായി ശ്രദ്ധേയമായ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. എമി ജാക്സണാണ് ചിത്രത്തിലെ നായിക, നീരാവി ഷായുടെ ഛായാഗ്രഹണവും എ ആർ റഹ്മാന്റെ സംഗീതവും 2.0 യ്ക്ക് മികവ് പകരുന്നുണ്ട്. 543 കോടി രൂപ മുതൽമുടക്കിൽ നിര്മ്മിച്ച ഇന്ത്യൻ സിനിമയിലെ തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രം 3 വർഷാമെടുത്താണ് ചിത്രീകരിച്ചത്. മുടക്കുമുതൽ തിരിച്ചു പിടിച്ച് ഈ ശങ്കർ രജനി ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക