ഒറ്റപ്പാലം അനങ്ങൻ മലയിലുണ്ടായ തീപിടുത്തത്തിൽ 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. ഇതിൽ ഏഴ് ഹെക്ടറോളം ഭൂമി വനം വകുപ്പിന്റേതാണ്. ശനിയാഴ്ച രാത്രിയോടെ കോതകുറിശ്ശിയില്‍ മലയോരഭാഗത്തുനിന്നാണ് തീ പടര്‍ന്നുതുടങ്ങിയത്. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കയായിരുന്നു. തീപ്പിടിത്തമുണ്ടായ വനംവകുപ്പിന്റെ ഏഴ് ഹെക്ടര്‍ സ്ഥലത്ത് വലിയ മരങ്ങളൊന്നും കത്തിനശിച്ചിട്ടില്ലെന്നും കുറ്റിക്കാടുകളും ഉണക്കപ്പുല്ലുമാണ് കത്തിയതില്‍ കൂടുതലെന്നുമാണ് വനംവകുപ്പധികൃതര്‍ പറയുന്നത്.
വരോട് മരമില്ല് ഭാഗത്ത് ജനവാസമേഖലയ്ക്കടുത്തുവരെ തീപടര്‍ന്നെത്തി. ഈ ഭാഗങ്ങളില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തീയണച്ച് താത്കാലിക സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാല്‍, തീ പൂര്‍ണമായി കെടുത്താനായിട്ടില്ലെന്നാണ് വനംവകുപ്പധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക