തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്കല്‍ ആട്ടോറിക്ഷയായ ഗ്രീന്‍ ആട്ടോ രണ്ട് മാസത്തിനുള്ളില്‍ നിരത്തിലിറങ്ങും.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) നിര്‍മ്മിച്ച ഇ-ആട്ടോകള് വിപണിയിലിറക്കുന്നതിനു മുമ്പുള്ള പരിശോധനയ്ക്കായി ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് (എ.ആര്.എ.ഐ) സമര്‍പ്പിച്ചിരിക്കുകയാണ്.
എ.ആര്.എ.ഐയുടെ അനുമതി ലഭിച്ചാലേ വാഹനങ്ങള്‍ ആര്.ടി.ഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. നാല് മാസം കൊണ്ട് കെ.എ.എല്ലിലെ എന്‍ജിനിയര്‍മാര്‍ നിര്‍മ്മിച്ച ആട്ടോറിക്ഷ 4500 കിലോമീറ്റര്‍ വരെ ഓടിച്ച് ടെസ്റ്റ് ഡ്രൈവും നടത്തി.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഇലക്ട്രിക്കല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ് കെ.എ.എല്‍ ഇ-ആട്ടോറിക്ഷ നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇതിനായി സര്‍ക്കാര്‍ പത്തു കോടി രൂപയും അനുവദിച്ചിരുന്നു.
ഇ-ആട്ടോകള്‍ക്ക് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വീടുകളിലും ചാര്‍ജ് ചെയ്യാനാകുന്ന സൗകര്യമുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് പകല്‍സമയത്ത് യൂണിറ്റിന് 5.50 രൂപ നിരക്കിലും വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ ആറ് രൂപ നിരക്കിലും വൈദ്യുതി നല്‍കും.
ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഒഫ് ഇന്ത്യയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ഇ – ആട്ടോകള് വിപണിയിലിറക്കും.
പ്രധാന സവിശേഷതകൾ താഴെപറയുന്നു
* വില 2.50 ലക്ഷം
* 4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ഓടാം.
* ഒരു കിലോമീറ്ററിന് വെറും 50 പൈസയാണ് ചെലവ്.
* മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം.
* പ്രതിവര്‍ഷം 10,000 ഇ-ആട്ടോകള് വിപണിയിലിറക്കും.
* പരമാവധി വേഗം 55 കിലോമീറ്ററും
* ഭാരം 295 കിലോ
* ഗുണങ്ങള്‍
ശബ്ദരഹിതം, യാത്രാ സുഖം, അന്തരീക്ഷമലിനീകരണമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക