കാൻസറിനെ മനക്കരുത്ത് കൊണ്ട് നേരിട്ട അരുണിമ രാജൻ ഒടുവിൽ ലോകത്തോട് യാത്ര പറഞ്ഞു. ഡോക്ടര്‍മാര്‍ വെറും രണ്ടുമാസം കൂടിയേ ജീവിക്കൂ എന്നു വിധിയെഴുതിയ അരുണിമ വൈദ്യശാസ്ത്രത്തെയും അമ്പരപ്പിച്ച് വീണ്ടും എട്ടുമാസം കൂടി ജീവിച്ച് മരണത്തിലേക്ക് മറഞ്ഞിരിക്കുകയാണ്.
കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അസ്തമിച്ച് മരണം മുന്നില്‍ കണ്ടു നടക്കുന്നവരുണ്ട്. എന്നാല്‍ കാന്‍സര്‍ ബാധിച്ചതോടെ ജീവിതത്തിലെ പുതിയ തലങ്ങളിലൂടെ ആനന്ദം കണ്ടെത്തിയ പെണ്‍കുട്ടിയായിരുന്നു പത്തനംതിട്ട സ്വദേശിനി അരുണിമ രാജന്.
അരുണിമയ്ക്ക് കാന്‍സറാണെന്ന് കഴിഞ്ഞ ജൂണിലായിരുന്നു സ്ഥിരീകരിച്ചത്. അമൃത ആശുപത്രിയിലെ അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അരുണിമ പല്ലുവേദന കാരണം ഡോക്ടറെ കാണാന്‍ തീരുമാനിച്ചതാണ് കാന്‍സറാണെന്നു തിരിച്ചറിയാന്‍ കാരണമായത്. ആദ്യത്തെ സ്കാനിങ്ങില്‍ കുടലില്‍ അണുബാധ എന്നായിരുന്നു കരുതിയിരുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സയിലാണ് കുടലില്‍ കാന്‍സറാണെന്നും നാലാംഘട്ടമായെന്നും സ്ഥിരീകരിച്ചത്.
രോഗം തിരിച്ചറിഞ്ഞ നാള് മുതല്‍ ജീവിതത്തെ മുമ്പത്തേതിലും സുന്ദരമായി തിരിച്ചുപിടിക്കാന്‍ അരുണിമ തുടങ്ങി. പിന്നീടങ്ങോട്ട് ചിത്രരചനയിലൂടെയാണ് അരുണിമ കീമോയുടെ വേദനയെയും ദുരിതത്തെയും തോല്പിച്ചത്. മുമ്പൊരിക്കലും ചിത്രങ്ങള്‍ വരച്ചിട്ടില്ലാത്ത അരുണിമ അതിമനോഹരമായി ചിത്രങ്ങള്‍ വരച്ചുതുടങ്ങുകയായിരുന്നു. പൂര്‍ണമായും കിടക്കയിലായിരുന്ന അരുണിമ പതിയെ നടന്നു തുടങ്ങി. തനിയെ കാറോടിച്ചു. പല കാര്യങ്ങളും സ്വന്തമായി ചെയ്തു.
കാന്‍സറിനോടുള്ള ഭയമാണ് ഏറ്റവും വലിയ ശത്രു എന്ന് അരുണിമ മുമ്പ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ വന്ന ആ അഗ്നിപര്‍വതത്തെ കാന്‍സര്‍ എന്നു തന്നെ സധൈര്യം പറയാന്‍ തയ്യാറാണെന്നും ദൃഢനിശ്ചയം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താന്‍ കഴിയുമെന്നും അരുണിമ കുറിച്ചിരുന്നു.
അരുണിമയുടെ ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്
”ജീവിതത്തിലെ ഓരോ ട്വിസ്റ്റുകളും ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ്. അതില്‍ ചിലത് നമ്മെ വിസ്മയിപ്പിക്കുന്നു, ചിലത് നമ്മെ ഭയപ്പെടുത്തുന്നു.
എന്റെ മാര്‍ഗമധ്യേ ഉയര്‍ന്നുവന്നത് ഒരു അഗ്നിപര്‍വതം തന്നെയാണ് !
ചില ആളുകള്‍ ഭീതിയോടെയാണ് അതിനെ നോക്കികാണുന്നത്, എങ്കിലും ഞാന്‍ അതിനെ കാന്‍സര്‍ എന്നുതന്നെ ധൈര്യമായി പറയുന്നു …
ആ ഭയം തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുഎന്നും ഒരു ചെറുപുഞ്ചിരി ആകുന്ന ദൃഢനിശ്ചയം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം കഴിയും എന്ന അവബോധത്തിന് വേണ്ടിയാണ് ഈ പോസ്റ്റ്.
ഇത് എനിക്ക് ഒരുപാട് തിരിച്ചറിവുകള്‍ ഉണ്ടാക്കി തന്നു. ആപത്ഘട്ടങ്ങളില്‍ നമുക്ക് ഉറച്ച പിന്തുണയുമായി നില്ക്കുന്ന യഥാര്‍ഥ മുഖങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞു, നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന കഴിവുകളെ തിരിച്ചറിയാന്‍ കഴിഞ്ഞു, എത്ര വലിയ മഹാ പ്രളയത്തിലും അടിവേര് ഉലയാതെ ഉറച്ചുനില്‍ക്കാനുള്ള ശക്തിയാര്‍ജിക്കാന്‍ കഴിഞ്ഞു…
നിങ്ങളുടെ പ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് സ്വയമുരുകി തീരുകയോ അതോ അതിനെ നിശ്ചയദാര്‍ഢ്യം കൊണ്ട് തച്ചുടയ്ക്കുകയോ ചെയ്യാം, ഏതാണ് വേണ്ടത് എന്നത് നിങ്ങളുടെ തീരുമാനമാണ്…!
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ആര്ജവത്തിന്റൈ ഊര്‍ജ്ജം നിങ്ങളുടെ ദൃഢനിശ്ചയത്തിലാണ് ഉള്ളത്…..”
ഡോക്ടര്‍മാര്‍ നല്കിയ ആത്മവിശ്വാസവും ബന്ധുക്കളുടെയും സുഹൃത്തുക്കളെയുമൊക്കെ പിന്തുണയുമൊക്കെയാണ് കാന്‍സറിനെ ആത്മവിശ്വാസത്തോടെ നേരിട്ടതെന്ന് അരുണിമ പറഞ്ഞിട്ടുണ്ട്. മാനസികവും ശാരീരികവുമായി തളര്‍ച്ച നേരിട്ടപ്പോഴും അതൊന്നും പ്രതിഫലിക്കാതെ നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തെ നേരിട്ട അരുണിമ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇപ്പോള്‍ വിട പറഞ്ഞത്.
അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. മകള്‍ക്ക് കാന്‍സറാണെന്നു തിരിച്ചറിഞ്ഞതോടെ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് മകള്‍ക്കൊപ്പം പൂര്‍ണമായി ചികിത്സയ്ക്കു കൂടെ നില്ക്കാന് നാട്ടിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക