കോഴിക്കോട് നഗരത്തിന്റെ ഭട്ട് റോഡ് ബീച്ച്,ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളുമായി വെള്ളയില്‍ ഫാത്തിമ മന്‍സിലില്‍ ജംഷീര്‍ പോലീസിന്റെ പിടിയിലായി.
കോഴിക്കോട് നഗരത്തിലെ ബീച്ച് റോഡില്‍ ലയണ്‍സ് പാര്‍ക്കിനടുത്ത് വെച്ചാണ് നിരോധിത ലഹരി മരുന്നായ 180 നൈട്രോസെപാം ഗുളികകളും 270 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സും സഹിതം ഇയാൾ പോലീസ് പിടിയിലാവുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ ജംഷീര്‍ അമിതമായ ആദായത്തിന് വേണ്ടിയാണ് ലഹരിമരുന്നുകള്‍ വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയോടു കൂടിയുള്ള പോലീസിന്റെ പട്രോളിംഗിനിടെ നീരായി റെസ്റ്റോറന്റിനു മുന്നില്‍ നിന്നും പോലീസ് ജീപ്പ് കണ്ട ഉടനെ ജംഷീര്‍ വാഹനം എടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ കയ്യിലാകുന്നത്.
മാനസിക രോഗികളില്‍ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഒരു തരം ഹിപ്നോട്ടിക് ഡ്രഗ്ഗാണ് നൈട്രോസെപാം. തലച്ചോറുകളിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഇത്തരം ലഹരി ഗുളികകളുടെ അമിതമായ ഉപയോഗം കാരണം തലച്ചോറിലും ശ്വാസകോശത്തിലും വരെ അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
24 മുതല്‍ 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന നൈട്രോസെപാമിന്റെ ലഹരിയില്‍ അമിതമായ ഉറക്കം, തലവേദന, മറവി തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ഇത്തരം ലഹരിമരുന്നിന്റെ ഉപയോഗം വാഹന അപകടങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് പോലീസ് പറയുന്നു.
മറ്റ് ലഹരികളെ അപേക്ഷിച്ചുള്ള വില കുറവും കൂടുതല്‍ സമയത്തേക്ക് വീര്യം കൂടിയ ലഹരി ലഭിക്കുന്നതുമാണ് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഇത്തരം ലഹരിയിലേക്ക് ആകര്‍ഷിക്കുന്നത് .പോണ്ടിച്ചേരി,മൈസൂര്‍ എന്നിവിടങ്ങളില്‍ 50 രൂപയ്ക്ക് വാങ്ങുന്ന നൈട്രോസെപാം ഗുളികകള്‍ 500 രൂപയ്ക്കാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത്.
വെള്ളയില്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അസീസ്,സീനിയര്‍ സി.പി.ഒ സജീവന്, സി.പി.ഒ സുനില്‍ കുമാര്‍, ഡ്രൈവര്‍ സി പി ഒ ശ്രീജിത്ത് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ നവീന്‍.എന്‍, ജോമോന്.കെ.എ,രജിത്ത് ചന്ദ്രന്, സുമേഷ് എ.വി എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് ലഹരി മരുന്നു സഹിതം പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക