തൃശൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഉള്‍പ്പെടെ 74 പേര് ഇന്ന് കേരളാ പൊലീസിന്റെ ഭാഗമാകും.
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ഒരുകൂട്ടം യുവാക്കൾ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ ഇതാ മധുവിന്റെ പെങ്ങള് കാലത്തിനോട് പ്രതികാരം ചെയ്തത് തന്റെ സഹോദരനെ കൊലപ്പെടുത്തിയ സമൂഹത്തിന് സുരക്ഷയൊരുക്കാനുള്ള നിയോഗം ഏറ്റെടുത്തിരിക്കുകയാണ്.
പിഎസ്സി എഴുതി മികച്ച മാര്‍ക്ക് വാങ്ങി റാങ്ക് ലിസ്റ്റിലിടം പിടിച്ച മധുവിന്റെ സഹോദരി ചന്ദ്രിക ഇപ്പോള്‍ കേരള പോലീസ് സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ്. തൃശ്ശൂര്‍ പോലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്.
2018 ഫെബ്രുവരി 22നാണ് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ഒരു കൂട്ടം യുവാക്കള്‍ തല്ലിക്കൊന്നത്. മധു മരിക്കുമ്പോൾ ചന്ദ്രിക കേരള പോലീസിന്റെ ഭാഗമാകാനായുള്ള പിഎസ്സി ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിലിടം പിടിച്ചിരിക്കുകയായിരുന്നു. ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ സഹോദരന്റെ മരണത്തിന്റെ വേദനയും നെഞ്ചിലേറ്റിയാണ് ചന്ദിക ട്രെയിനിങ് പൂര്‍ത്തിയാക്കിയത്.
ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പോലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക