രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പ് ചൂടിലമരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥ് ദർശനവും 15 മണിക്കൂർ നീണ്ട രുദ്ര ഗുഹയിലെ ധ്യാനവും പൂർത്തിയാക്കി. തനിക്ക് വേണ്ടി ഒന്നും ദൈവത്തോട് ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിനു സമ്പൽസമൃദ്ധിയുണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥിച്ചതെന്നും ധ്യാനത്തിന് ശേഷം മോദി പ്രതികരിച്ചു. പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കേദാർനാഥിലെ വികസനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ കേദാർനാഥ് സന്ദർശനത്തിനായി ഇന്നലെയാണ് നരേന്ദ്രമോദി ഉത്തരാഖണ്ഡിലെത്തിയത്. കേദാർനാഥ് ദർശനവും തുടർന്ന് അവിടെത്തന്നെ ഒരുമണിക്കൂർ ധ്യാനവുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് 15 മണിക്കൂർ ധ്യാനം ചെയ്യുന്നു എന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കേദാർനാഥിൽ നിന്നും രണ്ടുകിലോമീറ്ററോളം നടന്നാണ് അദ്ദേഹം രുദ്രഗുഹയിലെത്തിച്ചേർന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലുള്ള രുദ്ര ഗുഹ കഴിഞ്ഞ നവംബറില്‍ കേദാര്‍നാഥ് സന്ദര്‍ശനവേളയിൽ മോദിയുടെ തന്നെ താല്പര്യപ്രകാരം പണികഴിപ്പിച്ചതാണ്. പൂർണ്ണമായും വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഗുഹയ്ക്ക് ഏകദേശം എട്ടരലക്ഷം രൂപയാണ് നിർമ്മാണച്ചിലവ്.
ആധുനിക സൗകര്യങ്ങളോട് കൂടിയ ഗുഹയില്‍ പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം ലഭ്യമാണ്. ധ്യാനത്തിനെത്തുന്ന വ്യക്തിയുടെ താല്പര്യപ്രകാരം ഭക്ഷണക്രമം തീരുമാനിക്കാവുന്നതുമാണ്. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രുദ്രഗുഹയിൽ ഒരുക്കിയത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് മോദി എത്തിയത്. ധ്യാനത്തിന് ശേഷം ബദ്രീനാഥിലേക്ക് പോകുന്ന അദ്ദേഹം ഉച്ചയോടെ തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക