മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡിയായി മമ്മൂട്ടി വേഷമിട്ട യാത്ര എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വർഷം മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വന്നതോടെ വൈ എസ് ആറിനെ ഉള്ളിലാവാഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ ഓരോ ഡയലോഗുകളും തെലുങ്കു ജനത തങ്ങളുടെ നെഞ്ചിലേറ്റിയതായി തെളിഞ്ഞിരിക്കുകയാണ്. ആകെയുണ്ടായിരുന്ന 175 നിയമസഭാ സീറ്റുകളിൽ 151 ലും വിജയം നേടി വൈ എസ് ആർ കോൺഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോൾ തെലുങ്ക് ജനത കയ്യടിക്കുന്നത് നമ്മുടെ സ്വന്തം മമ്മൂട്ടിക്ക്.
നിലവിൽ ആന്ധ്ര ഭരിക്കുന്ന ടി ഡി പിയെ മലർത്തിയടിച്ചാണ് വൈ എസ് ആർ കോൺഗ്രസ് ഈ ഉജ്വല വിജയം സ്വന്തമാക്കിയിരിക്കുന്നത്. വിജയത്തിന് പിന്നിൽ യാത്ര എന്ന ചിത്രം വലിയ സ്വാധീനം ചെലുത്തിയതോടെ മമ്മൂട്ടിക്ക് നന്ദിയുമായി പാർട്ടി അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്.
2003 ൽ വൈ എസ് രാജശേഖര റെഡ്ഢി നടത്തിയ പ്രശസ്തമായ പദയാത്രയും അതേത്തുടർന്ന് അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയുമൊക്കെ ചിത്രത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ആർക്കും എത്തിപ്പെടാനാകാത്ത ഭൂരിപക്ഷത്തോടെ രണ്ടുതവണയാണ് വൈ എസ് ആർ ആൻഡ്രയുടെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായിരിക്കെ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് വൈ എസ് ആർ മരണപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കാലയളവിൽ പ്രദർശനത്തിനെത്തിയ യാത്രയ്ക്കെതിരെ ടിഡിപി അടക്കമുള്ള പാർട്ടികൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പിനെ ബൂസ്റ്റ് ചെയ്യാൻ ഉതകുന്ന ചിത്രം നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. നേനു വിന്നാനു നേനു വുന്നാനു ( ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്) എന്ന സിനിമയിലെ ഡയലോഗ് പ്രചാരണ പരിപാടിയ്ക്കിടെ വൈ എസ് ആർ കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതാവും വൈ എസ് ആറിന്റെ മകനുമായ ജഗൻ പലതവണ ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക