സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ മൂന്ന് പേർ മരിച്ചു. തിരുവനന്തപുരം പേട്ടയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് രണ്ടു പേരും എറണാകുളത്ത് മരം വീണ് ഒരാളുമാണ് മരിച്ചത്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽ പ്രഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് അജന്ത പുള്ളിൽലൈൻ സ്വദേശികളായ പ്രസന്നകുമാരി , രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. എറണാകുളം കളക്റ്ററേറ്റിന് മുന്നിൽ മരം ഒടിഞ്ഞു വീണു ലോട്ടറി വില്പനക്കാരനായ മാവേലിപുരം സ്വദേശി കെ എ അഷ്റഫാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്നും നാളെയും സാമാന്യം ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേർട്ടും മറ്റന്നാൾ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക