കോട്ടയം: ജോസ് കെ. മാണി വിളിച്ച കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന സമിതി യോഗം അനധികൃതമെന്ന് പിജെ ജോസഫ്. യോഗം വിളിക്കാന്‍ തനിക്ക് മാത്രമാണ് അധികാരമെന്നും പാര്‍ട്ടി വിട്ടുപോകുന്ന സമീപനമാണ് ജോസ് കെ മാണിയുടേതെന്നും പിജെ ജോസഫ് പറഞ്ഞു. ഹൈപവര്‍ കമ്മിറ്റിയിലെ 28 പേരില്‍ 15 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിക്കാനായിരുന്നു നീക്കം. മുതിര്‍ന്ന നേതാവായ കെഎ ആന്റണിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫിനൊപ്പം ചേര്‍ന്നതോടെയാണ് ജോസ് കെ മാണി വിഭാഗം പ്രതിസന്ധിയിലായത്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഞായറാഴ്ച ചേരുന്ന യോഗത്തിന് നിയമപരമായും ധാര്‍മികമായും സാധുത ഇല്ലെന്ന് ജോയ് എബ്രഹാം പറഞ്ഞു.
ചെയര്മാന് പദവിയിലേക്ക് ഉന്നതാധികാര സമിതി സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കണമെന്നുമാണ് ഭരണഘടനയില്‍ വ്യവസ്ഥയുള്ളത്. സമവായനീക്കം ശക്തിപ്പെട്ടതോടെയാണ് ഇതിനെ എതിര്‍ക്കുന്ന വിഭാഗം ബദല്‍ നീക്കം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക