കണ്ണൂര്‍: ആന്തൂരിലെ പാര്‍ത്ഥാ കണ്വെന്ഷന് സെന്ററിന് അനുമതി നല്കാതെയുള്ള ആന്തൂര്‍ നഗരസഭയുടെ പീഡനത്തില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ തുടങ്ങി. സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമള, സസ്പെന്‍ഡ് ചെയ്യപ്പെട്ട നഗരസഭാ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരുടെ മൊഴികളടക്കം രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. എന്നാല്‍ ഇവരെ എപ്പോള്‍ ചോദ്യംചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അന്വേഷണം ഏറ്റെടുത്തശേഷം ഫയലുകള്‍ പഠിച്ചുവരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. ഏതെല്ലാം കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്ന കാര്യത്തില്‍ ഇന്ന് കൂടിയാലോചന നടത്തും. ഇതുകഴിഞ്ഞ ശേഷം ബീനയുടെയും സാജന്റെ മറ്റ് ബന്ധുക്കളുടെയും മൊഴി ഒന്നുകൂടി രേഖപ്പെടുത്തണമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. കൂടിയാലോചനകള്‍ നടത്തി മാത്രമേ നടപടി ക്രമങ്ങള്‍ ആരംഭിക്കൂയെന്ന് പ്രമുഖ ചാനലിനോട് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ സാക്ഷി മൊഴികളും ഇതര വിവരങ്ങളും ശേഖരിക്കേണ്ടി വരും. കുടുംബം മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ട്. ഇതിനിടെ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന് തന്നെ കേസ് അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന നഗരസഭയില്‍ നിരവധി സംരംഭകര്‍ നഗരസഭയുടെ പീഡനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പിടിമുറുക്കുന്നത്. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ കുടുംബത്തിനുള്‍പ്പെടെ തൃപ്തിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു. സാജന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ആത്മഹത്യാ പ്രേരണാ കുറ്റം ശ്യാമളയ്ക്കെതിരെ ചുമത്തണോ എന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വേഗത്തിലൊരു തീരുമാനം പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന ശേഷവും ശ്യാമളയെ നില നിര്‍ത്താനുള്ള ശ്രമം പാര്‍ട്ടിയ്ക്ക് അകത്തും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലാണ് ഇതേചൊല്ലി പ്രതിഷേധം പുകയുന്നത്. സി.പി.എം ഇക്കാര്യത്തില്‍ വിശദീകരണയോഗം ഉള്‍പ്പെടെ വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ നഗരസഭ ഭരണസമിതിക്കും വീഴ്ച സംഭവിച്ചതായി സംസ്ഥാന സമിതി അംഗം പി. ജയരാജന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക