കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാക്കള്‍ തമ്മിലുള്ള വാക്ക്പോര് മുറുകുന്നു. സാജന്റെ ആത്മഹത്യയിൽ പി.കെ. ശ്യാമളക്കെതിരെയും സി.പി.എമ്മിനെതിരെയും നഗരസഭ വൈസ് ചെയര്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണമെന്നും വാദിക്കാനോ ജയിക്കാനോ നില്‍ക്കരുതെന്നുമാണ് നഗരസഭ വൈസ് ചെയര്മാന് കെ. ഷാജു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടായ ഷാജു കോമറേഡില് ; പ്രത്യക്ഷപ്പെട്ട പോസ്റ്റ് വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. ഏകദേശം ഒരുമണിക്കൂര്‍ മാത്രമാണ് പോസ്റ്റ് കാണാനായത്.
നേരത്തെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട പല വാട്സാപ്പ് ഗ്രൂപ്പുകളിലും കെ. ഷാജു , പി.കെ. ശ്യാമളയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രവാസിയുടെ ആത്മഹത്യയില്‍ ‘വളരുന്ന ആന്തൂര്‍’ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ശ്യാമളയെ വിമര്‍ശിച്ച ഇദ്ദേഹം ആ ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. ദിവസങ്ങളായി വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിലനിന്നിരുന്ന ഈ പ്രതിഷേധമാണ് ഇപ്പോള്‍ ഫെയ്സ്ബുക്കിലെ പരസ്യ പ്രതികരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ആന്തൂര്‍ വിവാദത്തില്‍ പി.കെ. ശ്യാമളയുടെ ഭര്‍ത്താവും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദനെതിരെ തളിപറമ്പ് എം.എല്‍.എ. ജയിംസ് മാത്യു രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എം.വി. ഗോവിന്ദന് ഇടപെട്ടതാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തടസമായതെന്നും അദ്ദേഹത്തിന്റെ ഈഗോയാണ് പ്രശ്നം വഷളാക്കിയതെന്നുമാണ് ജെയിംസ് മാത്യു കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാനസമിതിയില്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക