മുംബൈ: ബിഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതിയിന്മേല് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി നാളെ വിധി പറയും. അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് യുവതിയുടെ അഭിഭാഷകന് കോടതിയില്‍ ചില വാദങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഇതിന് മറുപടി പറയുന്നതിന് ബിനോയിയുടെ അഭിഭാഷകന് അവസരം നല്‍കുന്നതിനാണ് വിധി നാളത്തേക്ക് മാറ്റിയത്.
വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി പീഡന പരാതി നല്കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നാണ് ബിനോയുടെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ചില തെളിവുകള്‍ പ്രത്യേക അഭിഭാഷകന് വഴി യുവതി കോടതിയില്‍ ഹാജരാക്കി. യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ തെളിവുകള്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക