ന്യൂഡല്‍ഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ വനിതകൾക്കായി പ്രത്യേക നിർദേശങ്ങൾ അവതരിപ്പിച്ചു. രാജ്യ പുരോഗതിയില്‍ വനിതകള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ ബജറ്റ് അവതരിപ്പിച്ചത്. ഒറ്റച്ചിറകില്‍ പക്ഷിക്ക് പറക്കാനാകില്ലെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചാണ് നിര്‍മ്മലാ സീതാരാമന് വനിതകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്.
ഗ്രാമീണ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില് സ്ത്രീകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെന്നും അതിനാല്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മന്ത്രി നിർദേശിച്ചത്. ബഡ്ജറ്റ് വിഹിതം ലിംഗവിവേചനത്തിന്റെ ലെന്‍സിലൂടെ അപഗ്രഥിക്കുന്ന രീതി നിലവിലുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ക്കായി സര്‍ക്കാരിലെയും മറ്റു മേഖലയിലെയും പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
ഒരു മേഖലയിലും സ്ത്രീകളുടെ പങ്ക് കുറച്ചുകാണാനാകില്ല. ഇന്ത്യന്‍ സാമൂഹിക- സാമ്പത്തിക മാറ്റത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് വലുതാണ്. കൂടാതെ വനിതാ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ലോക്സഭയില്‍ 78 വനിതാ അംഗങ്ങളുണ്ട്. വനിതാ കേന്ദ്രീകൃത നയങ്ങള്‍ക്കു പകരം വനിതകള്‍ നേതൃത്വം നല്കുന്ന സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്‍കണമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
നിലവില്‍ സര്‍ക്കാര്‍ സ്തീകള്‍ക്ക് മുദ്ര, സ്റ്റാന്‍ഡ് അപ്പ്, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവ വഴി സഹായം നല്‍കുന്നുണ്ട്. ഇത് കൂടാതെ വനിതാ സ്വയം സഹായ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും ജന്‍ധന്‍ അക്കൗണ്ടുള്ള അംഗത്തിന് 5000 രൂപവരെ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കാനും ബഡ്ജറ്റില്‍ ശുപാര്‍ശ ചെയ്തു. സ്വയംസഹായ ഗ്രൂപ്പിലെ ഒരു വനിതാ അംഗത്തിന് മുദ്ര പദ്ധതി വഴി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക