മകളുടെ എം ബി ബി എസ് പഠനത്തിനായി പല ബാങ്കുകളും കയറി ഇറങ്ങി. ലോൺ നൽകാൻ ഒരു ബാങ്കും തയ്യാറായിരുന്നില്ല. ഒടുവില്‍ കാരുണ്യ ലോട്ടറിയുടെ 80ലക്ഷം നല്കി ഭാഗ്യദേവതയുടെ കടാക്ഷം. ആര്യനാട് ചെറുകുളം കട്ടയ്ക്കാല്‍ വീട്ടില്‍ ടിപ്പര്‍ ലോറി ഡ്രൈവറായ ബിജുകുമാറി നാണ് വ്യാഴാഴ്ചത്തെ കാരുണ്യയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്. ഇതോടെ മക്കളുടെ സ്വപ്നം സഫലമാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബിജുകുമാറും കുടുംബവും.
കാരുണ്യ ലോട്ടറി ഫലം വന്നപ്പോള്‍ ടിപ്പര്‍ ലോറിയുടെ ഉടമസ്ഥനായ മോഹനന് ആണ് തന്നെ വിളിച്ച് തനിക്ക് 8000 രൂപ സമ്മാനം ഉണ്ടെന്നും ബിജുവിന്റെ കൈവശമുള്ള ലോട്ടറി പരിശോധിക്കണമെന്നും പറഞ്ഞത്. തുടര്‍ന്ന് ബിജു വീട്ടില്‍ വിളിച്ചു ലോട്ടറി നമ്പർ നോക്കാന്‍ പറഞ്ഞു. വീട്ടിലെത്തി ഒന്നുകൂടെ പരിശോധിച്ചപ്പോഴാണ് PY 218838 എന്ന നമ്ബറിലുള്ള ടിക്കറ്റിന് 8000 അല്ല 80 ലക്ഷമാണ് സമ്മാനമായി ലഭിച്ചതെന്ന് അറിയുന്നത്. പിന്നെ ഒട്ടും വൈകാതെ രേഖകളുമായി വെള്ളനാട് സ്റ്റേറ്റ് ബാങ്കില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കുകയായിരുന്നു.
പഠിക്കാന്‍ മിടുക്കികളായ മൂത്ത മകള്‍ ചന്ദന എം.ബി.ബി.എസിനും, രണ്ടാമത്തെ മകള്‍ ഡിഗ്രിക്കും, മൂന്നാമത്തെ മകള്‍ നന്ദന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഭാര്യ കുശലകുമാരി അസുഖബാധിതയെങ്കിലും തൊഴിലുറപ്പിന് പോകുന്നുണ്ട്. ടിപ്പര്‍ ഓടി കിട്ടുന്ന വരുമാനം കൊണ്ടാണ് ബിജുവിന്റെ അമ്മ സത്യഭാമയുള്‍പ്പടെയുള്ള കുടുംബം കഴിയുന്നത്.
പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മൂന്നുമക്കളേയും ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്തു പഠിപ്പിക്കണമെന്നായിരുന്നു ബിജുകുമാറിന്റെ ആഗ്രഹം. എന്നാല്‍ സാമ്പത്തികം ഒരു തടസമായിരുന്നു. മൂത്തമകള്‍ക്ക് മെഡിസിന് അഡ്മിഷന് ലഭിച്ചപ്പോള്‍ ലോണിനായി പല ബാങ്കുകളേയും സമീപിച്ചു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.
1800 നുള്ളില്‍ റാങ്ക് നേടി എം.ബി.ബി.എസ് പ്രവേശന പരീക്ഷയില്‍ മെറിറ്റ് സീറ്റിലാണ് മൂത്ത മകള്‍ പഠനം നടത്തുന്നത്. ആകെയുള്ള ഏഴു സെന്റ് പണയപ്പെടുത്തിയാണ് വീട് വച്ചത്. ഇതും ബാങ്ക് ലോണിന് തടസമായി. ഇതോടെ ടിപ്പര്‍ ലോറി ഓടിച്ചു മാത്രം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കാന് കഴിയുമോ എന്ന ആശങ്കയിലായിരുന്നു ബിജു. ഏഴു വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ബിജുവിന് 5000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. ബാങ്ക്കാർ കയ്യൊഴിഞ്ഞിട്ടും ഭാഗ്യദേവത കടാക്ഷിച്ചതിൽ സന്തോഷിക്കുകയാണ് ബിജുവും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക