കൊല്ലം: ‘ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു, എന്റെ മകള്‍ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവര്‍ അനുഭവിക്കണം’ അഞ്ചല്‍ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥന്റെ കാല്ക്കല് വീണ് പൊട്ടിക്കരഞ്ഞ് പറഞ്ഞ വാക്കുകളാണ് ഇത്. കോടതി വളപ്പില്‍ വെച്ചായിരുന്നു ആ കണ്ണീര് കാഴ്ച നടന്നത്. കൂടി നിന്നവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ച കൂടിയായിരുന്നു അത്. മകളെ അതിക്രൂരമായി കൊന്നവന് തക്കതായ ശിക്ഷ കിട്ടണമെന്നും എന്റെ കുട്ടി അനുഭവിച്ച അത്രത്തോളം വേദന അവനും അറിയണം എന്നും കോടതി വളപ്പിൽ വെച്ച ആ ‘അമ്മ ചങ്ക് പൊട്ടി പറയുകയായിരുന്നു.
ഏഴു വയസ്സുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്ക് ശേഷമായിരുന്നു ചങ്ക് തകര്‍ക്കുന്ന കാഴ്ച കോടതി വളപ്പില്‍ നടന്നത്. ഒരു പ്രതിക്കു മൂന്ന് ജീവപര്യന്തം തടവാണ് വിധിച്ചത്. അത്യപൂര്‍വ്വമായ ഒരു വിധിയായിരുന്നു ഇത്. കൊല്ലം ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു വിധി. ജീവപര്യന്തത്തോടൊപ്പം മറ്റു തടവു ശിക്ഷകള്‍ കൂടിയുണ്ടെങ്കില്‍ ഒരുമിച്ചു അനുഭവിക്കണമെന്നാണ് കോടതികള്‍ സാധാരണ ഉത്തരവാകാറുള്ളത്.
ഈ കേസില്‍ മൂന്ന് ജീവപര്യന്തം മാത്രമല്ല, അതിനു പുറമെയുള്ള 26 വര്‍ഷം കഠിന തടവും വെവ്വേറെ അനുഭവിക്കണം. വിധി കേട്ടതിനു ശേഷം വരാന്തയില്‍ ബന്ധുക്കളോടൊപ്പം നില്‍ക്കുകയായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ. ശേഷം സിഐ എ അഭിലാഷിനെ ഒന്നു കാണണമെന്ന് അമ്മ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് അടുത്തെത്തിയപ്പോള്‍ തൊഴുകൈയ്യുമായി നിന്നു. പിന്നീട് പാദങ്ങളിലേയ്ക്ക് പൊട്ടിക്കരഞ്ഞ് വീഴുകയായിരുന്നു. ആ നിമിഷത്തില്‍ ഉദ്യോഗസ്ഥനും ഒന്നും പറയാന്‍ ഇല്ലാത്ത അവസ്ഥയായി മാറി. കൂടെ നിന്നവര്‍ പിടച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പാദങ്ങളില്‍ മുറുകെ പിടിച്ചു കരയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക