നവി മുംബൈ: സുഹൃത്തില്‍ നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പണവും ആഭരണവുമായി 2.80 ലക്ഷം രൂപ തട്ടിയെടുത്തു. കാമോതെയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സുഹൃത്തില്‍ നിന്ന് പണം തട്ടിയെടുത്തത്. കുട്ടിയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണയായി പണം തട്ടിയത്. സ്കൂളിന് പുറത്തുള്ള ഗുണ്ടകളുടെ സഹായത്തോടെയാണ് കുട്ടികൾ പണം തട്ടിയെടുത്തത്.
വീട്ടില്‍ നിന്ന് നിരന്തരം പണം കാണാതായതോടെയാണ് ഇരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് ഇക്കാര്യം ശ്രദ്ധിച്ചത്. ഇയാള്‍ ഇക്കാര്യം മകനോട് ചോദിച്ചു. പണം താന്‍ എടുത്തുവെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചുവെങ്കിലും ഇത് സുഹൃത്തുക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥി പറയാന്‍ തയ്യാറായില്ല. സ്നാക്സ് വാങ്ങാന്‍ പണം എടുത്തുവെന്നാണ് വിദ്യാര്‍ത്ഥി പിതാവിനോട് പറഞ്ഞത്. മകന് പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും മകനുമായി പിതാവ് കടയില്‍ ചെന്ന് അന്വേഷിച്ചതോടെ ഇത് കള്ളമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും സ്കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ സഹപാഠികള്‍ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. 2018 ജനുവരി മുതല്‍ 2019 ജൂണ്‍ വരെ പലപ്പോഴായി 2.5 ലക്ഷം രൂപ പണമായും 30,000 രൂപയുടെ സ്വര്‍ണവും 10,000 രൂപയുടെ മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തതായി ഇരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. പണമായി പലപ്പോഴും 50,000 രൂപ മുതല്‍ 70,000 രൂപ വരെ പ്രതികള്‍ വാങ്ങിയിരുന്നു.
ദിവസവും വിദ്യാര്‍ത്ഥിയില്‍ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങുന്ന പണം പുറത്തുള്ള ഇവരുടെ സഹായിയുടെ കൈവശം കൃത്യമായി എത്തിച്ചിരുന്നു. ഇയാള്‍ സ്കൂളില്‍ കാറിലെത്തിയാണ് പണം കൈപ്പറ്റിയിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക