തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യപ്രതി അഖിലുമായുള്ള തെളിവെടുപ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ സംഘര്‍ഷമാണ് പ്രദേശത്ത് ഉണ്ടായത്. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ഉന്നയിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികള്‍ക്കെത്തിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു.
കൂവിവിളിച്ചെത്തിയ ജനക്കൂട്ടം അഖിലിനെ കല്ലെറിഞ്ഞു. തെളിവെടുപ്പ് തടസപ്പെടുത്തും വിധം പൊലീസ് വാഹനം തടഞ്ഞുവച്ചതോടെ നാട്ടുകാരെ വിരട്ടിയോടിക്കാന്‍ പൊലീസ് ലാത്തി വീശി. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. നാടിനെ ഞെട്ടിച്ച കൊലപാതകക്കേസില്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയുടെ കഴുത്തില്‍ മുറുക്കിയ കയര്‍ എടുത്ത് നല്‍കാമെന്ന് പറഞ്ഞ അഖിലിന്റെ കൈവിലങ്ങുകള്‍ പൊലീസ് അഴിച്ച് മാറ്റിയെങ്കിലും പ്രതിധേഷത്തെ തുടര്‍ന്ന് തൊണ്ടിമുതല്‍ എടുക്കാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു.
രാഖിയെ കൊലപ്പെടുത്തിയ ശേഷം കാര്‍ കഴുകിയ സ്ഥലത്ത് ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു. രാഖിയെ കാറില്‍ കയറ്റിയ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് തെളിവെടുപ്പ് നടപടികള്‍ തുടങ്ങിയത്. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. രാഖിയുടെ അച്ഛന് അടക്കമുള്ള ബന്ധുക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയും ആസൂത്രിത നീക്കവും എല്ലാം ആരോപിച്ചാണ് അഖിലിന്റെ വീട്ടുകാരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കൂടാതെ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളെ അതിവേഗം അറസ്റ്റ് ചെയ്ത പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. രാഖി കൊലക്കേസിലെ പ്രതികളായ അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരെ ദിവസങ്ങള്‍ക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഖിയുടെ മൊബൈല്‍ സിം ട്രാക്കു ചെയ്തു നടത്തിയ അന്വേഷണത്തില്‍ അമ്പൂരിയില്‍ എത്തിയതായി അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ജൂലൈ 24ന് ഉപ്പിട്ട് കുഴിച്ചുമൂടിയ നിലയില്‍ രാഖിയുടെ ശരീരം കണ്ടെത്തി. കൊലയ്ക്കും മൃതദേഹം മറവുചെയ്യാനും സഹായിച്ച ആദര്‍ശിനെ അറസ്റ്റുചെയ്യുകയും ചെയ്തു. 27ന് രാവിലെ രണ്ടാംപ്രതി രാഹുലിനെ ഒളിവില്‍നിന്ന് അറസ്റ്റ് ചെയ്തു. വൈകിട്ട് എട്ടിന് മുഖ്യപ്രതിയെ വിമാനത്താവളത്തില്‍നിന്ന് പിടികൂടി. മുഖ്യപ്രതിയുടെ സഹായിയെന്ന് സംശയിക്കുന്ന പിതാവ് രാജപ്പന്‍നായര്‍ പൊലീസ് നിരീക്ഷണത്തില്‍ വീട്ടിനുള്ളില്‍ തന്നെയുണ്ട്.
മറ്റൊരു വിവാഹം കഴിച്ചാല്‍ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി കുറ്റസമ്മതമാണ്. വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ മൊഴിനല്‍കിയത്. അമ്ബൂരി രാഖി വധത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. കൂടുതൽ തെളിവെടുപ്പിനായുള്ള അന്വേഷണം പോലീസ് നടത്തുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക