കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റില്‍ കേളകം കണിച്ചാർ ടൗണിലെ സ്കൂളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യു.പി സ്കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി.
കടകള്‍ തുറക്കുന്ന സമയത്തിന് മുൻപായതിനാല് വന്‍ ദുരന്തം ഒഴിവായി.
ടൗണിലെ 25 ഓളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. ബഹുനില കെട്ടിടങ്ങളുടെ ഷീറ്റിട്ട മേല്‍ക്കൂരകള്‍ കാറ്റില്‍ തകര്‍ന്നു. ടൗണിലെ ബില്‍ഡക്സ്, യൂനിറ്റി സ്റ്റോര്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂര കാറ്റെടുത്ത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
ചുഴലിക്കാറ്റില്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാര സംഘടനാ നേതാക്കള്‍ അറിയിച്ചു. മേഖലയില്‍ നിരവധി കര്‍ഷകരുടെ കൃഷികള്‍ കാറ്റില്‍ നശിച്ചു.
മരങ്ങള്‍ പൊട്ടി വീണ് പോസ്റ്റുകള്‍ മറിഞ്ഞ് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും താറുമാറായി.
കൊട്ടിയൂര്‍ – ബോയിസ് ടൗണ്‍ റോഡില്‍ പാല്‍ച്ചുരം ചുരത്തില്‍ കനത്ത മണ്ണിടിച്ചില്‍ തുടരുന്നു. ഇതുവഴിയുള്ളവാഹന ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ടു. ചെകുത്താന് തോടിന് സമീപമാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് .
കല്ലും, മണ്ണും മരങ്ങളും വീണ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. നെടുംപൊയില്‍ – പേര്യ മാനന്തവാടി വഴി ഗതാഗതം തിരിച്ചുവിട്ടു
വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിനടിയിലായി. പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും മുങ്ങി.
അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെള്ളം കയറി. ജില്ലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക