വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ആറ്റംബോംബ് ഉപയോഗിക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ് ഉപയോഗിക്കണമെന്ന ട്രംപിന്റെ ആവശ്യം അമേരിക്കന്‍ വാര്‍ത്താ സൈറ്റായ ആക്സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
വൈറ്റ് ഹൗസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കിടെയാണ് ട്രംപ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്ന് നടന്ന സംഭാഷണമാണ് ഇതെന്ന് ആക്സിയോസ് വ്യക്തമാക്കിയിട്ടില്ല.
ചുഴലിക്കാറ്റിനെ പറ്റിയുള്ള വിശദീകരണം നല്‍കുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം ട്രംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ‘കാര്യങ്ങള്‍ മനസിലാകുന്നുണ്ട്. എന്തുകൊണ്ട് നമുക്ക് അണ്വായുധം പ്രയോഗിച്ചുകൂട.
ചുഴലിക്കാറ്റ് ആഫ്രിക്കന്‍ തീരത്തിന് സമീപത്താണ് രൂപം കൊള്ളുക. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അത് സഞ്ചരിക്കുന്നു. അമേരിക്കയില്‍ എത്തുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് ബോംബിട്ട് അതിന്റെ സംവിധാനത്തെ അലങ്കോലപ്പെടുത്താം. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂട’- ട്രംപ് ചോദിച്ചു.
ട്രംപിന്റെ നിര്‍ദ്ദേശത്തിനെ പൂര്‍ണമായും തള്ളാത്ത രീതിയിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതികരിച്ചത്. ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നായിരുന്നു അവരും പറഞ്ഞത്. ആക്സിയോസ് റിപ്പോര്‍ട്ട് പ്രകാരം ചുഴലിക്കാറ്റിനെ ബോംബിട്ട് തകര്‍ക്കാനുള്ള നിര്‍ദ്ദേശം ട്രംപ് ആദ്യമായല്ല ഉയര്‍ത്തുന്നത്.
2017ല്‍ ഇതേകാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളില്‍ മറുപടി നല്‍കാനില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് ഇതിനോട് പ്രതികരിച്ചത്.
ചുഴലിക്കാറ്റിനെ ഇല്ലാതാക്കാന്‍ ബോംബിടാമെന്ന ആശയം സത്യത്തില്‍ ട്രംപിന്റെ മാത്രം ആശയമല്ല. 1950ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡി.ഡി ഐസെനോവറിന്റെ കാലത്ത് അമേരിക്കന്‍ ഗവേഷകര്‍ മുന്നോട്ടുവെച്ചിരുന്നതാണ്. എന്നാല്‍ ഇത് വിജയകരമാകില്ല എന്ന് കരുതുന്നുണ്ടെങ്കിലും ഈ ആശയം ഇപ്പോഴും സജീവമാണ്.
അമേരിക്കയുടെ കിഴക്കന്‍ തീരത്ത് നിരന്തരം ചുഴലിക്കാറ്റുകള്‍ എത്താറുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അതിശക്തമായ ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. ഇതുമൂലം കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളാണ് അമേരിക്കയ്ക്ക് നേരിടേണ്ടി വന്നത്.
ആണവ ബോംബുകള്‍ യുദ്ധത്തില്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം പ്രയോഗിക്കാനായി വന്‍ ശക്തി രാജ്യങ്ങള്‍ കരുതി വെച്ചിരിക്കുന്നവയാണ്. ഇതിനെയാണ് പ്രകൃതി ദുരന്തത്തെ നേരിടാൻ സാധിക്കുന്ന വിധം ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് ട്രംപ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക