തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് റോഡുകളും ഒക്ടോബര്‍ 31ന് മുമ്പ് ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി ജി സുധാകരന് നിര്‍ദേശിച്ചു.
പുനര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 400 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഗഡുവായി ആഗസ്തില്‍ 127 കോടിരൂപയും രണ്ടാംഗഡുവായി സെപ്തംബറില്‍ 273 കോടിരൂപയും നല്കി.
ഇന്നുവരെയുള്ള ഏറ്റവും കൂടിയ തുകയാണിതെന്നും അറ്റകുറ്റപ്പണികളുടെ പുരോഗതി നേരിട്ട് പരിശോധിക്കുമെന്നും ചീഫ് എന്‍ജിനിയര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണമെന്നും മന്ത്രി അറിയിച്ചു.
ഏതെങ്കിലും മണ്ഡലത്തില്‍ അധിക തുക ആവശ്യമെങ്കില്‍ ചീഫ് എന്‍ജിനിയര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കും.
മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും പൊതുമരാമത്ത് വകുപ്പിന് 17000 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് കേന്ദ്രസംഘം വിലയിരുത്തിയത്. 30 ശതമാനത്തോളം റോഡുകള്‍ക്ക് കേട് സംഭവിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായത്തിന് ലോകബാങ്കും ജര്‍മന്‍ ബാങ്കുമായി ചര്‍ച്ച പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക