ദുർഗാപൂജയുടെ അവസാന നാളിൽ മുർഷിദാബാദ് സ്വദേശിയായ ബാന്ധു പ്രകാശ് പാൽ(35), എട്ടു മാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി പാൽ(28), ആറു വയസുകാരനായ മകൻ ആര്യ(6) എന്നിവരാണ് അഞ്ച് മിനിറ്റിനുള്ളിൽ കൊല്ലപ്പെട്ടത്.
രാഷ്ട്രീയ കാരണങ്ങളാലാണ് കൊലപാതകമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. കൊല്ലപ്പെട്ട ബാന്ധു പ്രകാശ് പാൽ ആർഎസ്എസ് അംഗമാണെന്ന് കാട്ടി ബിജെപി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന് ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമില്ലെന്നു കുടുംബാംഗങ്ങൾ വ്യക്തമാക്കി.
അന്വേഷത്തിനൊടുവിൽ ബാന്ധു പ്രകാശ് പാലിൽ നിന്ന് ഒരു വർഷം മുൻപ് ഇൻഷുറൻസ് പോളിസിയെടുത്ത ഉത്പൽ ബെഹ്റയെ പൊലീസ് പിടികൂടി. പ്രീമിയം അടച്ചതിന്റെ രസീത് ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചെന്നും എന്നാൽ ബാന്ധുവിന്റെ മോശം പ്രതികരണത്തിൽ അപമാനിതനായതോടെ തിരിച്ചടി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് നിർമാണ തൊഴിലാളിയായ ഉത്പൽ പൊലീസിനു നൽകിയ മൊഴി.
വാതിൽ തുറന്ന നിമിഷം തന്നെ വടിവാളുമായി വീടിനുള്ളിലേക്ക് കയറി ആദ്യം ബാന്ധു പ്രകാശ് പാലിനെയും പിന്നാലെ ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയും മകനും തിരിച്ചറിയുമെന്നു കരുതിയതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ആരോപണപ്രത്യാരോപണങ്ങളുമായി ഈ കൊലപാതകം ബംഗാളിൽ ചർച്ചാവിഷയമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള തയ്യാറെടുപ്പിലായ തൃണമൂൽ കോൺഗ്രസ് – ബിജെപി നേതൃതങ്ങൾ ഈ കൂട്ടക്കൊലയെചൊല്ലി ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക