ഏറ്റുമാനൂര്‍: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ സുഹൃത്ത് റോഡിലേക്ക് വീണയാൾ ലോറി കയറി മരിച്ചു. ടൗണില്‍ ആക്രി പെറുക്കിയിരുന്ന അശോകനാണ് (40) മരിച്ചത്. പ്രതി നീണ്ടൂര്‍ പേമലകുന്നേല്‍ പൊന്നപ്പനെ (55) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് പാലാ റോഡില്‍ ഹിന്ദുമതപാഠശാല ഹാളിനു സമീപമായിരുന്നു സംഭവം. സമീപത്തെ പഴയ കടത്തിണ്ണയില്‍ ചെരിപ്പ് തുന്നല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊന്നപ്പനും അശോകനുമായി വാക്തര്‍ക്കമുണ്ടായി. ഇതിനിടെ പൊന്നപ്പന് അശോകനെ പിടിച്ചുതള്ളുകയായിരുന്നു.
തെറിച്ച് റോഡില്‍ വീണ അശോകെൻറ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി, സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊന്നപ്പനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ഇരുവരും രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അശോകന്റെ സ്വദേശം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. നാലു വര്‍ഷമായി എറ്റുമാനൂര്‍ പ്രദേശങ്ങളില്‍ ആക്രി പെറുക്കി വിറ്റും രാത്രി ടൗണിലെ കടത്തിണ്ണകളില്‍ കിടന്നുറങ്ങിയും കഴിഞ്ഞ് വരുകയായിരുന്നു. ഏറ്റുമാനൂര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക