തിരുവനന്തപുരം: നിയമം കര്‍ശനമായി നടപ്പാക്കാനായി പൊലീസ് രംഗത്തിറങ്ങിയതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച മൂന്ന് വമ്പന്‍ ഗ്രൂപ്പുകള്‍ പൂട്ടി അംഗങ്ങള്‍ നാടുകടന്നു.
കേരള പൊലീസ് സൈബര്‍ ഡോം, ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലും നിരീക്ഷണവും അറസ്റ്റുമൊക്കെയാണ് പലരെയും പിന്മാറാന് പ്രേരിപ്പിച്ചത്. ഇതില്‍ ഒരു ഗ്രൂപ്പിന്റെ അഡ്മിന് പാകിസ്ഥാന് സ്വദേശിയും ചില മലയാളികളുമാണ്. മറ്റു രണ്ട് ഗ്രൂപ്പുകളിലും മലയാളികള്‍ ഉള്‍പ്പെട്ടതായി സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നതു കുറ്റമാണ്. പൊലീസ് നിരീക്ഷണം ശക്തമെന്നു മനസിലായതോടെയാണു പലരും സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ ഉപേക്ഷിച്ചത്. ഈ പ്രവൃത്തി തുടരുന്നവര്‍ വരും ദിവസങ്ങളില്‍ കുടുങ്ങും.
ഓപറേഷന് പി ഹണ്ടിന്റെ ഭാഗമായി സൈബര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ട 12 പേരെ വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ 126 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും കേരളത്തിനു പുറത്താണ്. മറ്റു സംസ്ഥാനങ്ങളിലെ 45 പേരെയും തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാന്‍ സംസ്ഥാന പൊലീസ് മേധാവികള്‍ക്കു വിവരം കൈമാറി.
അറസ്റ്റിലാകുന്നവര്‍ക്കെതിരെ പോക്സോ, ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുക്കുന്നത്.
കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ ഒരു ജനപ്രതിനിധിയുടെ വീട്ടിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു.
കരുനാഗപ്പള്ളിയിലെ രണ്ട് വീടുകളിൽ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ആൺകുട്ടിയുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചിരിക്കുകയാണ്.
വ്യാജരേഖകൾ ഉപയോഗപ്പെടുത്തി സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിം കാർഡ് വിൽപ്പന നടത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്.
കൊല്ലം നഗരത്തിൽ നൂറിലധികം വിൽപ്പനശാലകളിലാണ് ഇത്തരത്തിൽ പരിശോധന നടത്തിയത്. ഇത്തരം റെയ്ഡും പരിശോധനകളും സംസ്ഥാന വ്യാപകമായി നടത്താനുള്ള നീക്കത്തിലാണ് പൊലീസെന്നാണ് സൂചന.
ഏപ്രിലില്‍ മാസത്തിൽ നടത്തിയ ഒന്നാംഘട്ട ഓപ്പറേഷന് പി ഹണ്ടിൽ 21കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14 പേര് വലയിലാകുകയും ചെയ്തു. ജൂണില്‍ നടത്തിയ രണ്ടാം ഘട്ടത്തിൽ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 12 പേരെ പിടികൂടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൂന്നാം ഘട്ടത്തിലും 12 പേർ അറസ്റ്റിലായിരിക്കുന്നത്.
വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി നഗ്ന വീഡിയോകൾ പ്രചരിപ്പിക്കുന്നെന്നു വിവരം ലഭിച്ചതാണ് ഓപ്പറേഷൻ ഹണ്ടിന്റെ മൂന്നാം ഘട്ടത്തിൽ നിർണായകമായത്. ഇതോടെ ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളായ നീലക്കുറിഞ്ഞി, ആലംബം, അധോലോകം എന്നിവയെ നിരീക്ഷിക്കാൻ തീരുമാനിച്ചു. ഈ ഗ്രൂപ്പുകളിൽ ഉൾപ്പെട്ട 126 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൂറോളം അഡ്മിൻമാർ ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സൈബര്‍ ഡോം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, എഡിജിപി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കിയത്. ജില്ലാതലത്തിൽ പൊലീസ് മേധാവിമാർ അന്വേഷണച്ചുമതല ഏറ്റെടുത്തു.
2017ലെ ഒരു പഠനം അനുസരിച്ച് ആഗോള തലത്തിൽ ബാല ലൈംഗികതയുടെ വിതരണക്കാരും കാഴ്ചക്കാരുമായി മുന്നേറുന്ന രാജ്യമാണ് ഇന്ത്യ. ലോക രാഷ്ട്രങ്ങൾ ബാല ലൈംഗികതയ്ക്കെതിരെ നടപടികൾ ശക്തമാക്കുമ്പോഴാണ് ഇന്ത്യ വിപരീത ദിശയിൽ കുതിക്കുന്നത്.
രാജ്യത്ത് ഓരോ 40 മിനിറ്റിലും നിയമവിരുദ്ധമായ ബാല അശ്ലീല വിഡിയോ സൃഷ്ടിക്കപ്പെടുന്നു. ഇതു രണ്ടു വർഷം മുൻപത്തെ കണക്കാണ്, ഇപ്പോൾ ഇടവേള എത്രയോ കുറഞ്ഞിരിക്കാം.
മലയാളികളെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്കുണ്ട്. ചൈൽഡ് പോർണോഗ്രഫി അപ്ലോഡ് ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറ്റവും മുന്നിൽ പ്രബുദ്ധ കേരളമാണ്; കാണുന്നവരിൽ ഹരിയാനയും. അസം, ബിഹാർ, പഞ്ചാബ്, ഡൽഹി, ബംഗാൾ എന്നിവയും കുട്ടി ലൈംഗികതയോട് ആസക്തിയുള്ള നാടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക