അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് ഇത് കാണിക്കുന്നത്. 11 മുതൽ 20 സെ.മീ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.
ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഇതിന് ശേഷം ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നുളള മുന്നറിയിപ്പും നൽകുന്നുണ്ട്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നത്.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം- കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്സ്പ്രസ്സ് എറണാകുളം നോർത്ത് വഴി തിരിച്ചുവിടുമെന്നും ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു.
12076 ജനശതാബ്ദി ആലപ്പുഴയിൽ താൽക്കാലികമായി നിർത്തിവച്ചു. 16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റർസിറ്റി എറണാകുളം ജംഗ്ഷനിൽ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്സ്പ്രസിന്റ സമയവും 1 മണിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക