അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കാൻ പാടില്ലായിരുന്നു.
അതേ സമയം, മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിയമലംഘനമുണ്ടായതായി റിപ്പോർട്ടൊന്നും ലഭിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമലംഘനമുണ്ടെങ്കിൽ തീർച്ചയായും ഇടപെടുമെന്ന് ഗവർണർ വ്യക്തമാക്കി.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവച്ചത്. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.
പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. മാവോയിസ്റ്റുകൾക്ക് വല്ലാത്ത പരിവേഷം നൽകേണ്ടതില്ല. അയ്യാ കൊഞ്ചം അരി താ എന്ന് മാത്രം പറയുന്നവരല്ല മാവോയിസ്റ്റ് . മാവോയിസ്റ്റ് ആയത് കൊണ്ട് ആരും കൊല്ലപ്പെടില്ല. സംസ്ഥാനത്തിന് പുറത്തുള്ളവർ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാൽ, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായെതിർത്തു. കൊടിയ കുറ്റവാളികളാണെങ്കിൽ പോലും വെടിവെച്ചുകൊല്ലാൻ ആർക്കാണ് അവകാശമെന്നായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ ചോദിച്ചു. സർക്കാർ തെറ്റ് തിരുത്തണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഉൾവനത്തിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കാര്യത്തിൽ അവ്യക്തത. കൊല്ലപ്പെട്ട രണ്ട് പേരുകളിലാണ് അവ്യക്തത നിലനിൽക്കുന്നത്. ഈ രണ്ട് പേരിൽ കേരള പൊലീസിന്റെ നിഗമനം തെറ്റിയെന്നാണ് പുതിയ വിവരം.
കൊല്ലപ്പെട്ടവർ തമിഴ്നാട് സ്വദേശികളായ രമയും, അരവിന്ദുമെന്ന കേരള പോലീസിന്റെ നിഗമനമാണ് തെറ്റിയത്. സംഭവസ്ഥലത്തെത്തിയ തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. രമയും അരവിന്ദുമാണ് കൊല്ലപ്പെട്ടവരെന്ന കേരള പൊലീസിന്റെ നിഗമനം തമിഴ്നാട് ക്യൂ ബ്രാഞ്ച് സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്നതോടെ വിഷയത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.
നേരത്തെ കർണാടക സ്വദേശികളായ ശ്രീമതിയും സുരേഷുമാണ് കൊല്ലപ്പെതെന്നായിരുന്നു കേരള പൊലീസിന്റെ നിഗമനം. കർണാടക ചിക്കമഗളൂരിലെ ഇവരുടെ വീട്ടിൽ പോലീസെത്തി വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കർണ്ണാടക ആന്റി നക്സൽ സ്ക്വാഡ് ഈ നിഗമനം തള്ളിയിരുന്നു. പിന്നീടാണ് കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശികളാണെന്ന് കേരള പൊലീസ് കണ്ടത്തിയത്.
അതേ സമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നടക്കുക. സുരേഷ്, ശ്രീമതി എന്നിവരെക്കൂടാതെ കാർത്തിക്, മണിവാസകം എന്നിവരാണ് മരിച്ചവർ. ചിതറിയോടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.
അതേ സമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നെന്നും നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നുമുള്ള ആദിവാസി ആക്ഷന് കൗണ്സില് നേതാവ് മുരുകന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക് വഴി തെളിച്ചിരിക്കുകയാണ്.
എന്നാൽ, അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് നിയമസഭയെ അറിയിച്ചു. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക