തിരുവനന്തപുരം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊലപ്പെട്ട സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ല മുൻ സെക്രട്ടറി പി. ജയരാജനെതിരെ ആരോപണവുമായി പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറും പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ജയരാജനെതിരെ ആക്ഷേപമുന്നയിച്ചു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല.
സാധാരണ സഭയിലില്ലാത്ത ഏതൊരു വ്യക്തിക്കെതിരെയും ആരോപണം ഉയരുമ്പോള്‍ ബന്ധപ്പെട്ട ക്യാമ്പുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരാറുണ്ടെങ്കിലും ചൊവ്വാഴ്ച അതുണ്ടായില്ല. ഭരണപക്ഷത്ത് നിന്നോ സി.പി.എമ്മിൽ നിന്നോ കാര്യമായ പ്രതികരണം വന്നില്ല. എ.എൻ. ഷംസീർ മാത്രമാണ് ആകെ രംഗത്തുവന്നത്. മുനീർ ആരോപണം ഉന്നയിച്ച ശേഷം സംസാരിച്ച മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിപ്പറയാനോ നിഷേധിക്കാനോ തയാറായില്ല.
കൂടത്തായിയില്‍ കൊല നടന്നിടങ്ങളിലെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതുപോലെ രാഷ്ട്രീയ കൊലപാതകം നടക്കുന്നിടങ്ങളിൽ പി. ജയരാജന്റെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും എം.കെ. മുനീർ ആരോപിച്ചു. നിങ്ങളുടെ ബിംബമായ അദ്ദേഹം ഒക്ടോബര്‍ 11ന് അവിടെ വന്നിരുന്നു. അതിന് ശേഷമാണ് വാട്സ്ആപ്പില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
ഓരോ ദിവസവും പറഞ്ഞ് സന്ദേശങ്ങള്‍ വന്നിരുന്നു. ഒടുവില്‍ 24ന് സംഭവമുണ്ടായെന്നും മുനീര്‍ ആരോപിച്ചു. ചില ചിത്രങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി. പി. ജയരാജന് മരണത്തിെൻറ ദൂതനാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷിക്കുന്നതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അദ്ദേഹം. താൻ ആരോപണം ഉന്നയിക്കുന്നില്ലെന്നും ജയരാജന്റെ സാന്നിധ്യവും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക