ഇസ്രായേലി സ്പൈവെയര്‍ ആക്രമണം ഇന്ത്യന്‍ ഉപയോക്താക്കളെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് വിശദീകരിക്കണമെന്ന് വാട്സാപ്പിനോട് ആവശ്യപ്പെട്ടു കേന്ദ്രം . നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്പൈ വെയര്‍ ഉപയോഗിച്ച് ഫോണുകള്‍ ഹാക്ക് ചെയ്തുവെന്നാരോപിച്ച് ഇസ്രായേല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍എസ്ഓ ഗ്രൂപ്പ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിനെതിരെ വാട്സാപ്പ് ഉടമസ്ഥരായ ഫെയ്സ്ബുക്ക് ആണ് പരാതി നല്‍കിയത്.
മാല്‍വെയര്‍ ഉപയോഗിച്ച് ഫോണ്‍ ഡിക്രിപ്റ്റ് ചെയ്യുകയും വരുന്ന സന്ദേശങ്ങളും മറ്റ് ആശയവിനിമയങ്ങളും നിരീക്ഷിക്കുകയാണ് എന്‍എസ്ഓ ഗ്രൂപ്പ് ചെയ്തെന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ വിമതര്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടാണ് സൈബര്‍ ആക്രമണം.
20 രാജ്യങ്ങളിലായി 1400 വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെ എന്‍എസ്ഓ ഗ്രൂപ്പ് മാല്‍വെയര്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്ക് ആരോപിക്കുന്നത്. എന്‍എസ്ഓ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് എന്ന മാല്‍വെയര്‍ ആണ് ഇതിനായി ഉപയോഗിച്ചതെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.
നിരവധി ഇന്ത്യക്കാരും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ വാട്സാപ്പിന്റെ ആരോപണങ്ങള്‍ എന്‍എസ്ഓ ഗ്രൂപ്പ് നിഷേധിച്ചു. വാട്സ്ആപ്പില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതില്‍ ഇന്ത്യാ ഗവണ്മെന്റിന് ആശങ്കയുണ്ടെന്നും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിക്കാന്‍ തങ്ങള്‍ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക